കോഴിക്കോട്: താമരശേരി റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട് സമർപ്പിച്ചു. കരാറുകാരന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മൂലമാണ് അപകടം ഉണ്ടായതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കരാറുകാരൻ റോഡിലെ കുഴികൾ പൂർണമായി അടച്ചില്ലെന്നും ഇയാളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. സംഭവത്തിൽ സബ് കളക്ടർ ഉൾപ്പെട്ട സമിതിയാണ് കളക്ടർക്ക് മുമ്പാകെ അന്വേഷണ റിപ്പോർട് സമർപ്പിച്ചത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ റോഡുകളിലെ മുഴുവൻ കുഴികളും എത്രയും പെട്ടെന്ന് അടയ്ക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. താമരശേരി-കൊയിലാണ്ടി സംസ്ഥാന പാതയിലെ ആവേലത്ത് കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്കൂട്ടറിൽ നിന്ന് കുഴിയിലേക്ക് തെറിച്ചു വീണ് യുവാവ് മരിച്ചത്. വടകര സ്വദേശി അനീഷാണ് മരിച്ചത്. റോഡ് വീതികൂട്ടൽ കരാറെടുത്ത കമ്പനിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതോടെയാണ് സബ് കളക്ടർ ഉൾപ്പെട്ട സമിതിയെ കേസ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.
മരണം സംഭവിച്ച സാഹചര്യത്തിൽ കരാറുകാരനിൽ നിന്ന് പിഴ ഈടാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അപകടത്തിന്റെ പശ്ചാത്തലത്തിൽ മരാമത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സംസ്ഥാന ദേശീയ പാതയിലെ മുഴുവൻ കുഴികളും അടയ്ക്കാൻ നിർദ്ദേശം നൽകി. അതേസമയം, ചിലയിടങ്ങളിൽ കുഴി അടച്ചിരുന്നു. എന്നാൽ കനത്തമഴയിൽ ഒലിച്ചുപോയെന്നുമാണ് കരാറുകാരന്റെ വാദം.
Most Read: ദത്ത് വിവാദം; അനുപമയുടെ അച്ഛന് വിലക്ക്, ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി