കണ്ണൂർ: ജില്ലയിലെ കോടതികളിൽ വിധി തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് 65,734 കേസുകൾ. സിവിൽ, ക്രിമിനൽ വിഭാഗങ്ങളിൽ പെടുന്ന കേസുകളാണ് വിധി തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. 37,372 ക്രിമിനൽ കേസുകളും 28,362 സിവിൽ കേസുകളുമാണ് വിചാരണ കാത്ത് കഴിയുന്നത്. ഇതിൽ തന്നെ 30 വർഷത്തിലേറെയായി തീർപ്പാക്കാതെ കിടക്കുന്ന സിവിൽ കേസുകളും ഉണ്ട്.
ജില്ലയിലെ ജുഡീഷ്യൽ ആസ്‌ഥാനമായ തലശ്ശേരിയിൽ മാത്രം ജില്ലാ കോടതി ഉൾപ്പടെ 14 കോടതികളുണ്ട്. ഇതിന് പുറമെ പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ, മട്ടന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ ഉൾപ്പടെയുള്ള കോടതികളിലാണ് കേസുകൾ കെട്ടികിടക്കുന്നത്. അതേസമയം, കേസുകൾക്ക് ആനുപാതികമായി കൂടുതൽ കോടതികളും ജുഡീഷ്യൽ ഓഫിസർമാർ ഇല്ലാത്തതുമാണ് കേസുകൾ തീർപ്പാക്കാൻ കാലതാമസം എടുക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
കൂടാതെ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട കേസുകളും വിചാരണ കാത്ത് കഴിയുന്നവയിലുണ്ട്. ഇവരുടെ കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി വേണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നു. ജില്ലാ ഭരണകൂടം ഈ ആവശ്യം ഉന്നയിച്ച് സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്. അതെസമയം, കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കേസുകൾ വർധിച്ചതായും കോവിഡ് നിയന്ത്രണങ്ങൾ മൂലം കോടതികളുടെ പ്രവർത്തനത്തെ ബാധിച്ചുവെന്നും വിവരം ഉണ്ട്. ഇതാണ് കേസുകൾ തീർപ്പാക്കുന്നതിൽ കാലതാമസം വരുത്തിയതെന്നാണ് അധികൃതർ പറയുന്നത്.
Read Also: പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് മോഷണം; പ്രതി അറസ്‌റ്റിൽ


































