ന്യൂഡെൽഹി: രാജ്യത്ത് സംയുക്‌ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് സിംഗുവിൽ ചേരും. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച ശേഷമുള്ള നിർണായക യോഗമാണ് ഇന്ന് ചേരുക. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ യോഗത്തിൽ ഭാവി സമര പരിപാടികൾ ചർച്ച ചെയ്യുകയും ചെയ്യും.
കർഷക സമരങ്ങളിൽ മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് ഇപ്പോൾ കേന്ദ്രസർക്കാർ അംഗീകരിച്ചത്. കർഷക സമരത്തിനിടെ രക്‌ത സാക്ഷികളായവർക്കും പരുക്കേറ്റവർക്കും നീതി ലഭിക്കണം, മിനിമം താങ്ങു വിലയിൽ നിയമപരമായ ഉറപ്പ്, ലേബർ കോർട്ട് ബിൽ പിൻവലിക്കണം എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സമരം തുടരാനാണ് നിലവിൽ കർഷക സംഘടനകൾക്കിടയിലെ ധാരണ.
മുന്‍ നിശ്‌ചയിച്ച പ്രകാരം ലക്‌നൗവില്‍ മഹാപഞ്ചായത്തും നവംബര്‍ 29ന് പാര്‍ലമെന്റിലേക്ക് നിശ്‌ചയിച്ചിരിക്കുന്ന കര്‍ഷകരുടെ ട്രാക്‌ട്ർ റാലിയും മറ്റ് പ്രതിഷേധ റാലികളും തുടരുന്ന കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. കൂടാതെ സമരത്തിനിടെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് കർഷകരുടെ നിലവിലെ തീരുമാനം.
Read also: ഭൂമിയുടെ നഷ്‌ടപരിഹാര തുക തിരിമറി നടത്തിയ സംഭവം; കളക്‌ടർ റിപ്പോർട് തേടി






































