പാലക്കാട്: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിക്ക് നേരെ നിരന്തരമായി ഭീഷണി മുഴക്കിയ യുവാവിന് ഒന്നര വർഷം തടവും, 25,000 രൂപ പിഴയും വിധിച്ച് കോടതി. പട്ടാമ്പി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒറ്റപ്പാലം സ്വദേശി ഉണ്ണിക്കത്തൊടി വീട്ടിൽ കൃഷ്‌ണദാസിനാണ് കേസിൽ ജഡ്‌ജി സതീഷ് കുമാർ ശിക്ഷ നൽകിയത്.
2021 മെയ് മുതൽ ഒക്‌ടോബർ വരെയുള്ള കാലയളവിൽ കൃഷ്‌ണദാസ് പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്‌തെന്നാണ് പരാതിയിൽ വ്യക്‌തമാക്കുന്നത്. പ്രണയാഭ്യർഥന നിരസിച്ചതിന് പിന്നാലെ പെൺകുട്ടിയുടെ വീട്ടിൽ കയറിയും കൃഷ്‌ണദാസ് ഭീഷണി മുഴക്കിയതോടെ പെൺകുട്ടിയുടെ കുടുംബം ഒറ്റപ്പാലം പോലീസിൽ പരാതി നൽകുകയായിരുന്നു.
ഒറ്റപ്പാലം എസ്ഐയായിരുന്ന അനൂപാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ 9 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും വിസ്‌തരിച്ചു. പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിനെച്ചൊല്ലി പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണം പതിവാകുന്ന കാലഘട്ടത്തില്‍ മാതൃകാപരമായ ശിക്ഷ പ്രതിക്ക് നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്‌തമാക്കിയത്.
Read also: പ്രക്ഷോഭം ശക്‌തമായി; ഗോതബയ രാജപക്‌സെ മാലിദ്വീപിലേക്ക് കടന്നു





































