കൊച്ചി: ഇ-കൊമേഴ്‌സ് കമ്പനികളിൽ ബാങ്കുകൾ നൽകുന്ന ഓഫറുകൾ ഇനി അധികനാൾ ലഭിച്ചേക്കില്ല. കമ്പനികളിൽ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പർച്ചേസുകൾക്ക് ബാങ്കുകൾ നൽകുന്ന ഓഫറുകൾക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തിയിട്ടുണ്ട്. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) എന്ന സംഘടനയാണ് പരാതിയുമായി ആർബിഐയെ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) സമീപിച്ചിരിക്കുന്നത്. എച്ച്ഡിഎഫ്‌സി, എസ്ബിഐ, ഐസിഐസിഐ എന്നീ ബാങ്കുകൾ നൽകുന്ന ഓഫറുകൾക്കെതിരെയാണ് സിഎഐടി പരാതി നൽകിയത്. ഏഴ് കോടിയോളം വ്യാപാരികൾ ഉൾപ്പെടുന്ന സംഘടനയാണ് സിഎഐടി.
ഇ-കൊമേഴ്‌സ് പ്ളാറ്റ്‌ഫോമുകളിൽ വിൽക്കുന്ന ഇതേ ഉൽപന്നങ്ങൾ ഉപഭോക്‌താക്കൾ കടകളിൽ നിന്ന് നേരിട്ട് വാങ്ങുമ്പോൾ ഓഫർ നൽകാൻ ബാങ്കുകൾ തയാറാകുന്നില്ലെന്നും സംഘടന പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ബാങ്കുകളുടെ വിവേചനപരമായ ഇത്തരം പ്രവണത അവസാനിപ്പണമെന്നാണ് സിഎഐടിയുടെ ആവശ്യം.
Also Read: കൈക്കൂലി ആരോപണം; എംകെ രാഘവനെതിരെ വിജിലൻസ് അന്വേഷണം
സിഎഐടി കഴിഞ്ഞയാഴ്‌ച ഡിപ്പാർട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് എന്ന സ്‌ഥാപനത്തിനും പരാതി നൽകിയിരുന്നു. ആമസോണും ഫ്ളിപ് കാർട്ടും വിദേശ നിയമങ്ങൾ ലംഘിക്കുന്നുവെന്നും അതിനാൽ കമ്പനികൾക്കെതിരെ നടപടിയെടുക്കണമെന്നും പിഴ ഈടാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സംഘടന ഡിപ്പാർട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിൽ പരാതി നൽകിയിരുന്നത്.
ഫ്യൂച്ചർ കൂപ്പൺ എന്ന സ്‌ഥാപനത്തിന്റെ ഉടമസ്‌ഥാവകാശത്തിന്റെ പേരിൽ ഫ്യൂച്ചർ റീട്ടെയ്ൽ ബിസിനസ് വിൽക്കാനുള്ള കിഷോർ ബിയാനിയുടെ ശ്രമത്തിനെതിരെ ആമസോൺ പരാതി നൽകിയതുൾപ്പടെയുള്ള പ്രശ്‌നങ്ങളും സിഎഐടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.