ജറുസലേം: ഹിസ്ബുല്ല മുൻ മേധാവി ഹസൻ നസ്‌റല്ലയുടെ പിൻഗാമിയാകാനിടയുള്ള ഹിസ്ബുല്ലയുടെ മുതിർന്ന നേതാക്കളെയെല്ലാം വകവരുത്തിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്‌തമാക്കിയത്. എന്നാൽ, ഇവരുടെ പേരുകൾ പ്രധാനമന്ത്രി വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്‌ച ബെയ്‌റൂട്ടിൽ നടന്ന ബോംബാക്രമണങ്ങൾക്ക് ശേഷം മുതിർന്ന ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീനെ കുറിച്ച് വിവരങ്ങളില്ല. നസ്‌റല്ലയുടെ പിൻഗാമിയായി സഫിയുദ്ദീൻ ഹിസ്ബുല്ലയുടെ നേതൃത്വത്തിലേക്ക് വരുമെന്നാണ് കരുതിയിരുന്നത്. ബെയ്‌റൂട്ടിൽ നടന്ന ബോംബാക്രമണത്തിൽ സഫിയുദ്ദീൻ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് പറഞ്ഞിരുന്നു. എന്നാൽ, ഹിസ്ബുല്ല ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല.
അതേസമയം, നെതന്യാഹുവിന്റെ വീഡിയോ സന്ദേശത്തിൽ ലബനന് ശക്‌തമായ മുന്നറിയിപ്പും നൽകുന്നുണ്ട്. ഹിസ്ബുല്ലയെ ലബനനിൽ പ്രവർത്തിക്കാൻ അനുവദിച്ചാൽ ഗാസയ്‌ക്ക് സമാനമായ വിധി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ലബനന്റെ തെക്കൻ തീരപ്രദേശത്ത് ഹിസ്ബുല്ലയ്‌ക്കെതിരെ ഇസ്രയേൽ ആക്രമണം ശക്‌തമാക്കിയ സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ് വന്നിരിക്കുന്നത്.
അതിനിടെ, ഇസ്രയേൽ തുറമുഖ നഗരമായി ഹൈഫയിലേക്ക് ഹിസ്ബുല്ല മിസൈൽ ആക്രമണം നടത്തി. അരമണിക്കൂറിനിടെ നൂറിലേറെ മിസൈലുകളാണ് ഹൈഫയിൽ വന്ന് പതിച്ചത്. പല മിസൈലുകളും ഇസ്രയേലിന്റെ അയേൺ ഡാം സംവിധാനത്തെ മറികടന്നതോടെ വലിയ നാശനഷ്‌ടമാണ് ഹൈഫയിൽ ഉണ്ടായിരിക്കുന്നത്. ഹിസ്ബുല്ല അടുത്തിടെ നടത്തിയ ഏറ്റവും വലിയ മിസൈൽ ആക്രമണമാണ് ഹൈഫയിലേതെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
Most Read| ഹരിയാനയിലെ ജനത പുതിയ ഇതിഹാസം കുറിച്ചു; പ്രധാനമന്ത്രി







































