കാസർഗോഡ്: മകൻ മരിച്ച വിഷമം താങ്ങാനാവാതെ മാതാപിതാക്കളും ജീവനൊടുക്കി. പൊയ്നാച്ചി പറമ്പിലെ വേണുഗോപാലൻ നായർ (55) ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ വീടിന്റെ ഹാളിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരുടെ മകൻ എം. ശിവാനന്ദൻ ഡിസംബർ 29ന് രാത്രിയാണ് ട്രെയിൻ തട്ടി മരിച്ചത്. ബേക്കൽ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന വേടന്റെ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. പരിപാടികൾ നടക്കുന്നതിനിടെ റെയിൽവേ ട്രാക്കിന് സമീപത്തുകൂടി നടന്നുപോകുമ്പോൾ ട്രെയിൻ തട്ടുകയായിരുന്നു.
മംഗളൂരുവിൽ എൻജിനിയറിങ് വിദ്യാർഥിയായിരുന്നു എം. ശിവാനന്ദൻ. മകന്റെ മരണത്തിന് ശേഷം വേണുഗോപാലൻ നായരും സ്മിതയും വലിയ നിരാശയിൽ ആയിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു, വല്ലപ്പോഴുമേ ഇവർ വീടിന് പുറത്തിറങ്ങാറുളളൂ എന്നും നാട്ടുകാർ പറഞ്ഞു. ശിവാനന്ദന്റെ മരണ ശേഷം സ്മിതയുടെ അമ്മ ഇവരുടെ കൂടെയാണ് താമസിച്ചിരുന്നത്.
വ്യാഴാഴ്ച ഇവർ സ്വന്തം വീട്ടിലേക്ക് പോയി. ദമ്പതികൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ ഏറെ വൈകിയിട്ടും വീടിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ എത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി. മകന്റെ വിയോഗമാണ് മരണത്തിന് കാരണമെന്ന് കുറിപ്പിൽ പറയുന്നുണ്ട്.
Most Read| നിർബന്ധിത ആർത്തവാവധി; സ്ത്രീകളുടെ കരിയർ തന്നെ ഇല്ലാതാക്കും-സുപ്രീം കോടതി
































