തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്‌ഥതയിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ നിർമിച്ച അത്യാധുനിക ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. ഈമാസം 16ന് വൈകീട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്‌റ്റേഡിയം നാടിന് സമർപ്പിക്കും.
പത്ത് ഏക്കർ ബോമിയിൽ 45 കോടി രൂപ ചിലവഴിച്ച് നിർമിച്ച സ്‌റ്റേഡിയത്തിൽ രാജ്യാന്തര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, അത്യാധുനിക ഫ്‌ളഡ്‌ലൈറ്റ് സംവിധാനം എന്നിവയുൾപ്പടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരം സൗകര്യങ്ങളുള്ള കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് സ്‌റ്റേഡിയമാണിത്.
രാത്രികാല മൽസരങ്ങൾക്കായി സജ്‌ജീകരിച്ചിട്ടുള്ള അത്യാധുനിക എൽഇഡി ഫ്‌ളഡ്‌ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമം കായികവകുപ്പ് മന്ത്രി വി. അബ്‌ദുറഹ്‌മാൻ നിർവഹിക്കും. രാജ്യത്തെ പ്രമുഖ സ്‌റ്റേഡിയങ്ങളിൽ ഫ്‌ളഡ്‌ലൈറ്റ് ഒരുക്കിയിട്ടുള്ള സിഗ്‌നിഫൈ (ഫിലിപ്‌സ്) ആണ് നിർമാണ കമ്പനി. തൃശൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മെർക്കുറി ഇലക്‌ട്രിക്കൽ കോർപറേഷൻ ആണ് ഫ്‌ളഡ്‌ലൈറ്റ് കോൺട്രാക്‌ടർ.
രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ആരംഭിക്കുന്ന കെസിഎ സ്‌റ്റേറ്റ് അക്കാദമിയുടെ നിർമാണോൽഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. മഴയത്തും രാത്രിയിലും തടസമില്ലാതെ പരിശീലനം നടത്താൻ കഴിയുന്ന ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിന്റെ നിർമാണോൽഘാടനം മന്ത്രി ജിആർ. അനിൽ നിർവഹിക്കും.
Most Read| നിർബന്ധിത ആർത്തവാവധി; സ്‌ത്രീകളുടെ കരിയർ തന്നെ ഇല്ലാതാക്കും-സുപ്രീം കോടതി



































