ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി കുറയുന്നുവെന്ന് സർവേ റിപ്പോർട്. ഓഗസ്‌റ്റിൽ ഇന്ത്യ ടുഡേ നടത്തിയ ‘സി വോട്ടർ മൂഡ് ഓഫ് ദ് നേഷൻ’ എന്ന സർവേ റിപ്പോർട്ടാണ് പുറത്തുവന്നത്. ഈവർഷം ഫെബ്രുവരിയിൽ നടത്തിയ സർവേയിൽ 62 ശതമാനം പേർ മോദിയുടെ പ്രകടനം ‘മികച്ചത്’ എന്ന് അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, ആറുമാസങ്ങൾക്ക് ശേഷം നടത്തിയ സർവേയിൽ ഇത് 58 ശതമാനമായി കുറഞ്ഞു. എൻഡിഎ സർക്കാരിന്റെ പ്രകടനത്തിലും വലിയ ഇടിവുണ്ടായെന്നും സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരിയിൽ 62.1 ശതമാനം ആളുകൾ എൻഡിഎയുടെ പ്രകടനം മികച്ചതെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഓഗസ്‌റ്റിലെ സർവേയിൽ ഇത് കുത്തനെ ഇടിഞ്ഞു.
പത്ത് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 15.3 ശതമാനം ആളുകൾ എൻഡിഎ സർക്കാറിനെ കുറിച്ച് അഭിപ്രായം പറയാനില്ലെന്ന് വ്യക്‌തമാക്കി. ഫെബ്രുവരിയിൽ ഇത് 8.6 ശതമാനമായിരുന്നു. സർവേയിൽ പങ്കെടുത്തവരിൽ 2.7 ശതമാനം പേർ സർക്കാരിന്റെ പ്രകടനത്തിൽ അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തു.
സർവേയിൽ പ്രതികരിച്ചവരിൽ 34.2 ശതമാനം പേർ മോദിയുടെ മൂന്നാം ഭരണകാലത്തെ ഇതുവരെയുള്ള പ്രകടനം ‘മികച്ചത്’ എന്ന് വിലയിരുത്തി. ഫെബ്രുവരിയിലെ സർവേയിൽ 36.1 ശതമാനം പേർ പ്രകടനം മികച്ചതാണെന്ന് വിലയിരുത്തിയിരുന്നു. ഇത്തവണ പ്രകടനം ‘നല്ലത്’ എന്ന് വിലയിരുത്തിയത് 23.8 ശതമാനം പേരാണ്. 12.7 ശതമാനം പേർ മോദിയുടെ പ്രകടനം ശരാശരിയാണെന്ന് വിലയിരുത്തുന്നു. 12.6 ശതമാനം പേർ പ്രകടനം മോശമാണെന്നും 13.8 ശതമാനം പേർ പ്രകടനം വളരെ മോശമാണെന്നും അഭിപ്രായപ്പെട്ടു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ