വയനാട്: പനമരം ടൗണിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. പനമരം ബ്ളോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന പനമരം, പൂതാടി, കോട്ടത്തറ പഞ്ചായത്തുകളിലെ ആദിവാസികളടക്കം പതിനായിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ഈ മേഖലയിൽ 15 കിലോമീറ്റർ ചുറ്റളവിൽ അത്യാധുനിക സൗകര്യത്തോടെയുള്ള ആശുപത്രികൾ ഇല്ല. ഇതേത്തുടർന്നാണ് സിഎച്ച്സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യവുമായി പനമരം പൗരസമിതി രംഗത്തെത്തിയത്.
നിലവിൽ ആറുമണിക്ക് ശേഷം ഡോക്ടർമാരോ നഴ്സുമാരോ ഇവിടെ ഉണ്ടാവാറില്ല. പനമരത്ത് താലൂക്ക് ആശുപത്രി വരുന്നതോടെ മാനന്തവാടിയിൽ സ്ഥിതി ചെയ്യുന്ന വയനാട് മെഡിക്കൽ കോളേജിലെ തിരക്ക് കുറയ്ക്കാനാകുമെന്നാണ് പൗരസമിതി പ്രവർത്തകർ പറയുന്നത്. നിലവിൽ ദ്വാരക, നാലാംമൈൽ പ്രദേശങ്ങളിൽ ഉള്ളവർ ചെറിയ രോഗങ്ങൾക്ക് പോലും മെഡിക്കൽ കോളേജിൽ പോയി മണിക്കൂറുകളോളം വരിനിൽക്കേണ്ട അവസ്ഥയാണ്. സിഎച്ച്സിയിലെ അസൗകര്യങ്ങൾ കാരണം ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് പനമരം പൗരസമിതി പ്രശ്നം ഏറ്റെടുത്തത്.
സമരത്തിന്റെ ആദ്യഘട്ടമെന്നോണം ഒപ്പുശേഖരണം നടത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ബ്ളോക്ക് പഞ്ചായത്ത് ഇതേ ആവശ്യം ഉന്നയിച്ച് ധർണയും നടത്തിയിരുന്നു. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാക്കുക, ആവശ്യത്തിന് ഡോക്ടർ/നഴ്സുമാരെ നിയമിക്കുക തുടങ്ങിയവയാണ് പൗരസമിതിയുടെ ആവശ്യങ്ങൾ. താലൂക്ക് ആശുപത്രിയായി ഉയർത്താനുള്ള നടപടികൾ ആരംഭിക്കാത്ത പക്ഷം നിരാഹാരം അടക്കമുള്ള സമര മാർഗങ്ങൾ സംഘടിപ്പിക്കുമെന്ന് സമിതി കൺവീനർ റസാഖ് സി പച്ചിലക്കാട് പറഞ്ഞു.
Read Also: എൻഡിഎ വനിതാ പ്രവേശനം; ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും





































