ന്യൂഡെൽഹി: നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ)യിൽ വനിതകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അടുത്ത വർഷം മെയ് മാസം നടത്തുന്ന പ്രവേശന പരീക്ഷയിൽ വനിതകൾക്ക് പരീക്ഷയെഴുതാൻ സാധിക്കുമെന്ന നിലപാട് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
2023 ജനുവരിയിൽ ആദ്യ ബാച്ചിന് പ്രവേശനം നൽകാൻ കഴിയുന്ന രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. വനിതകളുടെ പരിശീലന വിഷയത്തിൽ പ്രതിരോധ മേഖലയിലെ വിദഗ്‌ധർ അടങ്ങുന്ന പഠന സംഘത്തെ നിയോഗിച്ചതായും കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
നാഷണൽ ഡിഫൻസ് അക്കാദമി പ്രവേശനത്തിലെ ലിംഗവിവേചനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ കുഷ് കൽറ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് സുപ്രീം കോടതിയുടെ പരിഗണനയ്‌ക്ക് എത്തിയത്. ജസ്‌റ്റിസ് എസ്‌കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ ഓഗസ്‌റ്റ് 18നാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ സ്‍ത്രീകള്‍ക്ക് അനുമതി നൽകികൊണ്ട് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെയാണ് ഇന്ത്യൻ സായുധ സേനകളിലേക്കുള്ള സ്‌ഥിരം നിയമനത്തിനുള്ള പഠനവും പരിശീലനവും നൽകുന്ന എന്‍ഡിയിലൂടെ സ്‌ഥിരം കമ്മീഷന്‍ പദവിയിലേക്ക് വനിതകളെ നിയമിക്കാന്‍ കേന്ദ്രസർക്കാർ തീരുമാനമെടുത്തത്.
Read also: കൂടുതൽ സംസ്‌ഥാനങ്ങളിൽ പ്രൈമറി ക്‌ളാസുകൾ തുടങ്ങി; കർശന സുരക്ഷയിൽ സ്‌കൂളുകൾ