ന്യൂഡെൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരൻമാരോട് ഉടൻ രാജ്യം വിടാൻ നിർദ്ദേശം. ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. ഇറാനും ഇസ്രയേലും ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് പൗരൻമാർക്ക് ഇന്ത്യ അടിയന്തര മുന്നറിയിപ്പ് നൽകിയത്.
”മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ എല്ലാ ഇന്ത്യൻ പൗരൻമാർക്കും നേരത്തെ നൽകിയ ഉപദേശം ഒരിക്കൽക്കൂടി ആവർത്തിക്കുന്നു. നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരൻമാരോട് ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് രാജ്യം വിട്ടുപോകാനും നിർദ്ദേശിച്ചിട്ടുണ്ട്”- ടെഹ്റാനിലെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് ഇറാന് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഇറാന്റെ മിസൈലാക്രമണത്തിന് തിരിച്ചടിയായി മൂന്നിടങ്ങളിലാണ് ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്. പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ, തബ്രിസ്, ഇസ്ഫഹാൻ എന്നീ നഗരങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ കേട്ടതായി ഇറാനിയൻ മാദ്ധ്യമങ്ങൾ സ്ഥിരീകരിച്ചു.
ലബനനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഇസ്രയേൽ ടെൽ അവീവ് അടക്കമുള്ള നഗരങ്ങളിൽ മിസൈലാക്രമണം നടത്തിയത്. പിന്നാലെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ തിരിച്ചടിച്ചു. നിലവിലെ വെടിനിർത്തൽ ലംഘനങ്ങൾക്കും ഇസ്രയേൽ നടപടികൾക്കും പിന്നിൽ അമേരിക്കയുടെ നിരുത്തരവാദപരമായ നിലപാടാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു.
ഇതിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ വഷളാകാതിരിക്കാൻ ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് നിയന്ത്രണം പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ട്രംപിന്റെ നിർദ്ദേശം തള്ളിയ ഇസ്രയേൽ ഇറാനെതിരെ ആക്രമണം കടുപ്പിക്കുകയായിരുന്നു.
പശ്ചിമേഷ്യയിൽ സംഘർഷം ഇതോടെ അതീവ ഗുരുതരമായ അവസ്ഥയിലേക്ക് മാറുകയാണ്. സംഘർഷം നൂറുദിനം പിന്നിട്ടിരിക്കവെയാണ് പുതിയ സംഭവ വികാസങ്ങൾ. വ്യോമാക്രമണങ്ങൾ തുടർന്നാൽ യുദ്ധം വീണ്ടും രൂക്ഷമാകുന്നതിലേക്ക് നയിക്കും. ഇതുമൂലം ഇറാൻ-യുഎസ് സമാധാന ചർച്ചകൾ എങ്ങുമെത്താത്ത അവസ്ഥയിലും ആകും.
Most Read| കെഎസ്ആർടിസി സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യഘട്ടം ഓർഡിനറി ബസുകളിൽ




































