കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത മണ്ണിടിച്ചിൽ മേഖലയിലെ മീനാക്ഷി പാലത്തിന് ബലക്ഷയമില്ലെന്ന് പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്. ദുരന്തത്തിന് പിന്നാലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ മീനാക്ഷി പാലത്തിൽ നേരിട്ടെത്തി ഘടനാപരമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. തുടർന്നാണ് പാലത്തിന് ബലക്ഷയമോ വിള്ളലോ ഇല്ലെന്ന് സ്ഥിരീകരിച്ചത്.
മണ്ണിടിച്ചിലിൽ തകർന്ന കൈവരികളിൽ അറ്റകുറ്റപ്പണി നടത്തി എത്രയും വേഗം ഗതാഗതം ആരംഭിക്കാമെന്നാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പിലെ പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഇ.ലിയ പറഞ്ഞു. കൈവരികൾ നന്നാക്കാനുള്ള പ്രാഥമിക നടപടികൾ ഉടൻ തുടങ്ങും.
അതേസമയം, നിർമാണ മേഖലയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനെ കുറിച്ച് റിപ്പോർട് നൽകാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗം ഡോ. ജൂഡ് ഇമ്മാനുവൽ കള്ളാടിയിലെ ദുരന്തമേഖല സന്ദർശിച്ചു. വിദഗ്ധ സമിതി ഈ ആഴ്ച തന്നെ സർക്കാരിന് റിപ്പോർട് സമർപ്പിക്കുമെന്നാണ് സൂചന.
വിദഗ്ധ സമിതി നാളെ സ്ഥലം സന്ദർശിക്കും; റിപ്പോർട് ഉടൻ
മണ്ണിടിച്ചിൽ ദുരന്തം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി നാളെ സ്ഥലം സന്ദർശിക്കും. പൊതുമരാമത്ത്, പരിസ്ഥിതി വകുപ്പ് സെക്രട്ടറിമാർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി, ഭൗമശാസ്ത്ര വിദഗ്ധനായ ഡോ. സിപി രാജേന്ദ്രൻ, പരിസ്ഥിതി വിദഗ്ധൻ ഡോ. വിഷ്ണുദാസ്, ഹൈഡ്രോളജിസ്റ്റ് ഡോ. ശർമിഷ്ട് സിങ് (ഐഐടി പാലക്കാട്), ജിയോ-ടെക്നിക്കൽ എൻജിനിയറിങ് വിദഗ്ധൻ ഡോ. ശ്രീവൽസ കൊളത്തായർ (എൻഐടി കർണാടക), സ്ട്രക്ച്ചറൽ എൻജിനിയറിങ് വിദഗ്ധൻ ഡോ. എം മധു കാർത്തിക് (ഐഐടി പാലക്കാട്), ടണൽ എൻജിനിയറിങ് വിദഗ്ധൻ ഡോ. അങ്കേഷ് കുമാർ (ഐഐടി പാലക്കാട്) എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് സ്ഥലം സന്ദർശിച്ചു പരിശോധന നടത്താൻ എത്തുന്നത്.
Most Read| 11 തവണ എവറസ്റ്റ് കീഴടക്കി; ജീവിതം ഒരു പോരാട്ടമാക്കിയ ‘മൗണ്ടൻ ക്വീൻ’





































