പാലാ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുവയസുകാരിയുടെ ശരീരത്തിൽ നിന്ന് സൂചി പുറത്തെടുത്ത സംഭവത്തിൽ ചികിൽസാപിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്. ചികിൽസക്കിടെ ശരീരത്തിൽ സൂചി കയറാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണ റിപ്പോർട് സൂപ്രണ്ടിന് കൈമാറും.
ഒരുവർഷത്തോളമാണ് കുഞ്ഞിന്റെ ശരീരത്തിൽ സൂചി തറച്ചിരുന്നത്. ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശി അഞ്ജുവിന്റെയും കോഴിക്കോട് ചാത്തമംഗലം സ്വദേശി ബിനീഷിന്റെയും മകൾ അദ്വികയാണ് ചികിൽസാ പിഴവിന് ഇരയായത്. കോട്ടയം മെഡിക്കൽ കോളേജിലെ പ്രസവ ചികിൽസാ സമയത്താണ് കുട്ടിയുടെ ശരീരത്തിനുള്ളിൽ സൂചി കുടുങ്ങിയത്.
2025 ജൂൺ 24നാണ് കുട്ടി ജനിച്ചത്. മഞ്ഞനിറം ബാധിച്ചതിനാൽ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് കുഞ്ഞിന്റെ വാരിയെല്ലിന് താഴെയായി വയറിന്റെ വലതുഭാഗത്ത് എന്തോ തറച്ചുനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് അഞ്ജു പറയുന്നു. വിവരം ഡോക്ടറെ അറിയിച്ചെങ്കിലും പേടിക്കാനില്ലെന്ന് പറഞ്ഞു.
ഈവർഷം ജൂലൈയിൽ ബിനീഷ് കുഞ്ഞിനെ കളിപ്പിക്കുന്നതിനിടെയാണ് നേരത്തെ പ്രശ്നമുണ്ടായ ഭാഗത്ത് വീക്കം കണ്ടത്. ഇതോടെ കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ എക്സ്റേ പരിശോധനയിൽ വാരിയെല്ലിന് താഴെയായി ഒടിഞ്ഞ സൂചിയുടെ ഭാഗം കണ്ടെത്തി. തുടർന്ന് അവിടുന്ന് ശസ്ത്രക്രിയ നടത്തി സൂചി പുറത്തെടുക്കുകയായിരുന്നു.
ഒരുവർഷത്തോളമാണ് കുഞ്ഞു വേദനപേറി ജീവിച്ചത്. ചികിൽസാ പിഴവ് ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കൾ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ആരോഗ്യമന്ത്രിക്കും പരാതി നൽകുകയായിരുന്നു. ഗാന്ധിനഗർ പോലീസിലും പരാതി നൽകിയിട്ടുണ്ട്.
Most Read| ഓവുചാൽ നിർമാണത്തിനിടെ 18കാരന് ലഭിച്ചത് സ്വർണനിധി!



































