വാഷിങ്ടൻ: ഇറാനിലെ അതീവ സുരക്ഷാ വിന്യാസങ്ങളുള്ള ഭൂഗർഭ ആണവ കേന്ദ്രമായ പിക്ക്ആക്‌സ് മൗണ്ടൻ അക്രമിച്ചേക്കുമെന്ന് സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആണവ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ യുഎസ് സസൂക്ഷ്‌മം നിരീക്ഷിക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഓവൽ ഓഫീസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ ആണ് ട്രംപ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇറാനിലെ നതാൻസ് യുറേനിയം സമ്പുഷ്‌ടീകരണ കേന്ദ്രത്തിന് സമീപമാണ് പിക്ക്ആക്‌സ് മൗണ്ടൻ സ്‌ഥിതി ചെയ്യുന്നത്. രണ്ട് തുരങ്ക സംവിധാനങ്ങൾ ഇവിടെയുണ്ടെന്നാണ് കരുതപ്പെടുന്നത്. സാധാരണ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ ശേഷിയുള്ളതാണ് ഇവിടുത്തെ സംവിധാനങ്ങളെന്നാണ് നിഗമനം.
അതേസമയം, ഇറാനെതിരെ ഇതുവരെ നടന്ന ആക്രമണത്തെ ട്രംപ് ന്യായീകരിക്കും ചെയ്‌തു. ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുക എന്നതാണ് ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ”ആക്രമണം തുടങ്ങിയിട്ട് ഇപ്പോൾ അഞ്ച് മാസമായി. ഈ അഞ്ചുമാസത്തിനുള്ളിൽ നമ്മൾ എന്താണ് ചെയ്‌തതെന്ന് നിങ്ങൾക്ക് അറിയാമോ? അവർ ഇനി ആണവായുധം ഉണ്ടാക്കില്ല എന്ന് ഉറപ്പായി. അതാണ് നമ്മൾ ചെയ്‌തത്”- ട്രംപ് പറഞ്ഞു.
ആണവായുധം നിർമിക്കുന്ന തരത്തിലുള്ള ഏതെങ്കിലും നടപടി പിക്ക്ആക്‌സ് മൗണ്ടനിൽ ഉണ്ടായാൽ അവിടം അക്രമിക്കുമെന്നും തെറ്റായി എന്തെങ്കിലും സംഭവിച്ചാൽ തിരിച്ചടി കഠിനമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഒരിടവേളക്ക് ശേഷമാണ് പശ്‌ചിമേഷ്യ വീണ്ടും കലുഷിതമായത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം ഹോർമുസ് കടലിടുക്കിലെ ചെറു ദ്വീപായ ലാറക്കിൽ ഇറാന്റെ ലോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ വ്യോമാക്രമണം നടത്തിയാണ് യുഎസ് യുദ്ധത്തിലേക്ക് തിരിച്ചുവന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം തുടരുന്നത് മേഖലയിലെ കപ്പൽ ഗതാഗതത്തെയും ആഗോള സമ്പദ്‌വ്യവസ്‌ഥയെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനോടകം അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില ഉയർന്നിട്ടുണ്ട്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി





































