തിരുവനന്തപുരം: സ്‌ത്രീകൾക്കെതിരായ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്‌താവന തള്ളി പാളയം ഇമാം വിപി സുഹൈബ് മൗലവി. ഇസ്‌ലാം സ്‌ത്രീകളുടെ സാമൂഹിക ഇടപെടലുകൾക്കോ പൊതുപങ്കാളിത്തത്തിനോ ഒരു നിലയ്‌ക്കും എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്‌ത്രീകൾ പുറത്തിറങ്ങരുതെന്ന് ഇസ്‌ലാമിൽ ഒരിടത്തും പറയുന്നില്ല. ഖുറാനിൽ ഒരുതരത്തിലുള്ള ലിംഗവിവചനവും ഇല്ല. പരാമർശങ്ങളിൽ പോലും സ്‌ത്രീ, പുരുഷ തുല്യതയാണ് മുന്നോട്ടുവയ്‌ക്കുന്നത്. സ്‌ത്രീകൾക്കുമേൽ അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും വെള്ളിയാഴ്‌ച നമസ്‌ക്കാരത്തിനിടെ ഇമാം പറഞ്ഞു.
ആവശ്യമായ സൂക്ഷ്‌മതയോടെ സ്‌ത്രീകൾ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുകയാണ് വേണ്ടത്. ഇതാണ് ഇസ്‌ലാമിന്റെ ശരിയായ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സ്വഹാബിമാരുടെ (പ്രവാചകൻ മുഹമ്മദ് നബിയെ നേരിൽ കാണുകയും, വിശ്വസിക്കുകയും, ഇസ്‌ലാമിക വിശ്വാസത്തോടെ മരണപ്പെടുകയും ചെയ്‌ത അനുയായികൾ) കാലംമുതലുള്ള ഇസ്‌ലാമിന്റെ പാരമ്പര്യം ഇതിന് തെളിവാണ്.
അക്കാലത്ത് സ്‌ത്രീകളുടെ സജീവ സാന്നിധ്യവും പങ്കാളിത്തവും ഉണ്ടായിരുന്നു. പിൽക്കാലത്ത് വന്ന ചില യാഥാസ്‌ഥിതിക കൂട്ടായ്‌മകളാണ് വിലക്കുകൾ കൊണ്ടുവന്നത്. അവരാണ് സ്‌ത്രീകൾക്കെതിരെ അനാവശ്യമായ അരുതുകൾ മുന്നോട്ടുവെച്ചതെന്നും ഇമാം കൂട്ടിച്ചേർത്തു.
അതേസമയം, കാന്തപുരത്തിന്റെ പ്രസ്‌താവനക്കെതിരെ സമൂഹത്തിൽ പ്രതിഷേധം ശക്‌തമാവുകയാണ്. സമുദായത്തിന് തന്നെ ഇതിൽ വിയോജിപ്പുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി വ്യക്‌തമാക്കി. കാന്തപുരത്തിനെതിരെ മുജാഹിദ് സംഘടനയായ ഐഎസ്എമ്മും രംഗത്തെത്തിയിട്ടുണ്ട്. സിപിഎമ്മും കോൺഗ്രസും സർക്കാരും വിയോജിപ്പ് രേഖപ്പെടുത്തി.
അന്യപുരുഷൻമാർക്കിടയിലോ പൊതുയിടങ്ങളിലോ സ്‌ത്രീകളെ കൊണ്ടുവരരുതെന്നും പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നുമുള്ള കാന്തപുരത്തിന്റെ സ്‌ത്രീവിരുദ്ധ പരാമർശമാണ് വിവാദമായത്. പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നും ഖുറാൻ പഠിപ്പിക്കുന്നത് അതാണെന്നുമായിരുന്നു കൊച്ചിയിൽ നടന്ന പ്രഭാചക പ്രകീർത്തന സമ്മേളനത്തിൽ കാന്തപുരം പറഞ്ഞത്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി



































