തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ആറുദിവസമായി നടത്തിവരുന്ന തിരച്ചിലിനൊടുവിലാണ് ഹിമാചൽ സ്വദേശിയായ വിക്രം റാണയുടെ മൃതദേഹം കണ്ടെത്തിയത്.
മീനാക്ഷി പാലത്തിന് സമീപം പുഴയുടെ വലതുവശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുടർനടപടികൾക്കായി കുവൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റുമോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് തുടർന്ന് നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും.
പ്രദേശത്ത് ഇനി തിരച്ചിലുണ്ടാകില്ല. പകരം ബാക്കിയുള്ള മണ്ണ് നീക്കം ചെയ്യുന്നതിനും അപകടകാരണം പഠിക്കുന്നതിനുമുള്ള നടപടികളിലേക്ക് കടക്കും. ദുരന്തത്തിൽ എട്ടുപേരാണ് മരികരിച്ചത്. മരിച്ച എല്ലാവരും തുരങ്ക നിർമാണം നടത്തുന്ന കരാർ കമ്പനിയായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിലെ തൊഴിലാളികളാണ്. മണ്ണിടിച്ചിൽ ദുരന്തം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
തുരങ്കപാതയ്ക്ക് കേന്ദ്രം പാരിസ്ഥിതിക അനുമതി കൊടുത്തപ്പോൾ മുന്നോട്ടുവെച്ച നിബന്ധനകൾ പാലിച്ചിട്ടുണ്ടോ എന്ന് സൂക്ഷ്മപരിശോധന നടത്തും. സമിതിയുടെ റിപ്പോർട് കിട്ടിയ ശേഷമാകും തുരങ്കപാതയുടെ പ്രവൃത്തികൾ പുനരാരംഭിക്കുകയുള്ളൂ.
റവന്യൂ ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കൺവീനറായ സമിതിയിൽ ഭൗമശാസ്ത്ര വിദഗ്ധനായ ഡോ. സിപി രാജേന്ദ്രൻ, പരിസ്ഥിതി വിദഗ്ധൻ ഡോ. വിഷ്ണുദാസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. സമിതിയിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തുന്ന കാര്യം കൺവീനർക്ക് തീരുമാനിക്കാം.
ഒരു മാസത്തിനുള്ളിൽ റിപ്പോർട് നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. കരാറുകാരൻ നിബന്ധനകൾ ലംഘിച്ചിട്ടുണ്ടോ എന്നതുൾപ്പടെ സമിതി അന്വേഷിക്കും. പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ പാരിസ്ഥിതിക അനുമതിയെ കുറിച്ചും സമിതി വിശദമായി പരിശോധിക്കുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി




































