വിഖ്യാത ഗായിക എസ്‌. ജാനകി അന്തരിച്ചു; മലയാളികളുടെ സ്വന്തം ‘ജാനകിയമ്മ’

അനുഗ്രഹീതമായ സ്വരമാധുര്യം കൊണ്ട് ശ്രോതാക്കളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ തെന്നിന്ത്യൻ വാനമ്പാടി, മലയാളികളുടെ സ്വന്തം ജാനകിയമ്മയാണ് ഒരുപിടി നല്ല പാട്ടുകൾ സമ്മാനിച്ച് ലോകത്തോട് വിടപറഞ്ഞത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി 17 ഭാഷകളിലായി നാൽപ്പതിനായിരത്തിലേറെ പാട്ടുകൾ പാടിയ എസ്. ജാനകി ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ്.

By Senior Reporter, Malabar News
s janaki passes away
എസ്. ജാനകി

ബെംഗളൂരു: വിഖ്യാത ഗായിക എസ്‌. ജാനകി അന്തരിച്ചു. 88 വയസായിരുന്നു. ശ്വസന സംബന്ധമായ അസുഖങ്ങളെ തുടർന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിൽസയിലിരിക്കെ വൈകീട്ട് 7.30 ഓടെയായിരുന്നു അന്ത്യം. കൊച്ചുമകൾ അപ്‌സര വിദ്യുലയാണ് മരണവിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

അനുഗ്രഹീതമായ സ്വരമാധുര്യം കൊണ്ട് ശ്രോതാക്കളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ തെന്നിന്ത്യൻ വാനമ്പാടി, മലയാളികളുടെ സ്വന്തം ജാനകിയമ്മയാണ് ഒരുപിടി നല്ല പാട്ടുകൾ സമ്മാനിച്ച് ഈ ലോകത്തോട് വിടപറഞ്ഞത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി 17 ഭാഷകളിലായി നാൽപ്പതിനായിരത്തിലേറെ പാട്ടുകൾ പാടിയ എസ്. ജാനകി ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ്.

മികച്ച പിന്നണി ഗായികയ്‌ക്കുള്ള ദേശീയ അവാർഡ് നാലുതവണ ലഭിച്ചു. കേരള സംസ്‌ഥാന അവാർഡ് 11 തവണയും ആന്ധ്രാ സർക്കാരിന്റെ അവാർഡ് 10 തവണയും തമിഴ്‌നാട് സർക്കാരിന്റെ അവാർഡ് എഴുതവണയും ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്‌ക്കുള്ള ഒഡിഷ സർക്കാരിന്റെ അവാർഡും ഒരുതവണ ലഭിച്ചിട്ടുണ്ട്. 2013ൽ രാജ്യം പത്‌മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും ദക്ഷിണേന്ത്യൻ കലാകാരൻമാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് നിരസിച്ചു.

1938 ഏപ്രിൽ 23ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് ജാനകിയുടെ ജനനം. പിതാവ് ശിസ്‌തില രാമമൂർത്തി ആയുർവേദ ഡോക്‌ടറായിരുന്നു. മാതാപിതാക്കൾ ചെറുപ്പത്തിലേ നഷ്‌ടപ്പെട്ട ഇവർ അമ്മാവന്റെ സംരക്ഷണയിലാണ് വളർന്നത്. മൂന്നാം വയസിൽ തന്നെ സംഗീതത്തോടുള്ള അഭിമുഖ്യം പ്രകടിപ്പിച്ച് തുടങ്ങിയിരുന്നു.

1956ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീത മൽസരത്തിൽ പങ്കെടുത്ത് രണ്ടാം സ്‌ഥാനം നേടിയതാണ് ജാനകിക്ക് സംഗീതത്തിലേക്കുള്ള വഴിതുറന്നത്. വൈകാതെ മദ്രാസിലെ എവിഎം സ്‌റ്റുഡിയോയിൽ ജോലി ലഭിച്ചു. 1957ൽ സംഗീത സംവിധായകൻ ചലപതി റാവുവിനുവേണ്ടി ‘വിധിയിൽ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിൽ പാടിയാണ് ജാനകി സിനിമാ സംഗീതലോകത്തേക്ക് കടന്നുവരുന്നത്.

സിനിമ പുറത്തിറങ്ങിയില്ലെങ്കിലും എസ്. ജാനകി എന്ന പാട്ടുകാരിയെ ലോകം അറിഞ്ഞുതുടങ്ങി. ആ വർഷം തന്നെ മലയാളം ഉൾപ്പടെ ആറ് ഭാഷകളിൽ പാടാൻ അവസരം ലഭിച്ചു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നേയില്ല ഈ ഗായികയ്‌ക്ക്. ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന സിനിമയിലെ ‘ഇരുൾ മൂടുകയോ എൻ വഴിയിൽ’ എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി പാടിയത്.

1962ൽ പുറത്തിറങ്ങിയ ‘കൊഞ്ചും ചിലങ്കൈ’ എന്ന തമിഴ് ചിത്രത്തിൽ ജാനകി പാടിയ ‘ശിങ്കാര വേലനെ ദേവ’ എന്ന പാട്ട് തെന്നിന്ത്യൻ സംഗീത ലോകത്തെ ഇളക്കി മറിച്ചു. സിനിമാ മേഖലയിൽ ജാനകി തന്റെ സ്‌ഥാനം ഉറപ്പിക്കുകയും ചെയ്‌തു. മലയാളത്തിൽ ജാനകി പാടിയ പാട്ടുകളെല്ലാം ഹിറ്റുകളാണ്. ഇന്നും ന്യൂ ജൻ പിള്ളേരടക്കം പാടി നടക്കുന്നുണ്ട് ജാനകിയമ്മയുടെ പാട്ടുകൾ.

മൂടുപടം സിനിമയിലെ തളിരിട്ട കിനാക്കൾതൻ, തച്ചോളി ഒതേനനിലെ അഞ്‌ജന കണ്ണെഴുതി, കാട്ടുപൂവിലെ സൂര്യകാന്തി സൂര്യകാന്തി, തറവാട്ടമ്മയിലെ ഒരു കൊച്ചു സ്വപ്‌നത്തിൽ, അന്വേഷിച്ചു കണ്ടെത്തിയില്ല സിനിമയിലെ താമര കുമ്പിളല്ലോ മമഹൃദയം, സ്‌ത്രീ സിനിമയിലെ ഇന്നലെ നീയൊരു സുന്ദര രാഗമായെൻ തുടങ്ങിയവയെല്ലാം കാലം മായ്‌ക്കാത്ത ഗാനങ്ങളാണ്.

2017ൽ മൈസൂരുവിലെ മാനസഗംഗോത്രി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു ജാനകിയുടെ അവസാന സംഗീതനിശ. ഇനി പൊതുവേദിയിലും സിനിമയിലും പാടില്ലെന്ന് അന്ന് പ്രഖ്യാപിക്കുകയായിരുന്നു. പരേതനായ വി. രാമപ്രസാദാണ് എസ് ജാനകിയുടെ ഭർത്താവ്. 1958ലായിരുന്നു വിവാഹം. 1990ൽ അദ്ദേഹം മരണപ്പെട്ടു. ഏക മകൻ മുരളീകൃഷ്‌ണ (പരേതൻ). മരുമകൾ: ഉമ. പേരക്കുട്ടികൾ: അമൃതവർഷിണി, അപ്‌സര.

Most Read| എട്ടുമാസത്തെ ബഹിരാകാശ ദൗത്യത്തിൽ മലയാളിയും; ചരിത്രം കുറിക്കാൻ അനിൽ മേനോൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE