ന്യൂഡെൽഹി: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ളാദേശിലേക്ക് മടങ്ങുമെന്ന് റിപ്പോർട്. നിലവിൽ ഇന്ത്യയിൽ കഴിയുന്ന ഷെയ്ഖ് ഹസീന ഡിസംബറിൽ പാർട്ടി നേതാക്കൾക്കൊപ്പം ബംഗ്ളാദേശിൽ ചെന്ന് കീഴടങ്ങുമെന്നാണ് വിവരം. റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട് ചെയ്‌തിരിക്കുന്നത്.
തനിക്കും പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കും വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും നാട്ടിലെത്തി സ്വമേധയാ കോടതിയിൽ കീഴടങ്ങാനാണ് തീരുമാനമെന്ന് ഷെയ്ഖ് ഹസീന റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതായാണ് റിപ്പോർട്.
”ഞാൻ തിരിച്ചെത്തുമ്പോൾ അവർക്ക് എന്നെ അറസ്‌റ്റ് ചെയ്യാം. എന്റെ ജീവൻ തന്നെ എടുത്തേക്കാം. എങ്കിലും എനിക്ക് പോകണം. എന്റെ പാർട്ടി നേതാക്കളും പ്രവർത്തകരും വലിയ അടിച്ചമർത്തലുകളാണ് നേരിടേണ്ടി വരുന്നത്. മരിക്കുകയാണെങ്കിൽ എന്റെ മാതാപിതാക്കളെ അടക്കം ചെയ്‌തതും അവരുടെ രക്‌തം ചിന്തിയതുമായ എന്റെ സ്വന്തം മണ്ണിലായിരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്”- ഷെയ്ഖ് ഹസീന അഭിമുഖത്തിൽ പറഞ്ഞു.
ബംഗ്ളാദേശിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി വഹിച്ച നേതാവാണ് ഷെയ്ഖ് ഹസീന. 2024ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് 20 വർഷത്തോളം നീണ്ട ഭരണത്തിന് വിരാമമിട്ട് അവർ ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച നടപടികളുടെ പേരിൽ 2025 നവംബറിൽ ബംഗ്ളാദേശ് കോടതി ഹസീനയ്‌ക്ക് വധശിക്ഷ വിധിച്ചിരുന്നു.
1400ഓളം പേർ ഈ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടിരുന്നുവെന്നാണ് കണക്കുകൾ. ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ നിരോധിക്കുകയും ചെയ്‌തിരുന്നു. ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ളാദേശ് ഇന്ത്യയോട് പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, വധശിക്ഷ നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ ഇന്ത്യ തീരുമാനമെടുത്തിട്ടില്ല.
Most Read| എട്ടുമാസത്തെ ബഹിരാകാശ ദൗത്യത്തിൽ മലയാളിയും; ചരിത്രം കുറിക്കാൻ അനിൽ മേനോൻ


































