ന്യൂഡെൽഹി: മനുഷ്യന്റെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് വഴിയൊരുക്കുന്ന നിർണായക പരീക്ഷണങ്ങളുമായി ഭൂമിയിൽ നിന്ന് യാത്ര തിരിക്കുന്ന സംഘത്തിൽ മലയാളിയും. പാലക്കാട് ഒറ്റപ്പാലം സ്വദേശിയും നാസ ശാസ്ത്രജ്ഞനുമായ ഡോ. അനിൽ മേനോൻ ആണ് ബഹിരാകാശ യാത്രയ്ക്കുള്ള സംഘത്തിലുള്ളത്.
ചൊവ്വാഴ്ച കസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്മാഡ്രാമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് അനിൽ മേനോൻ കുതിക്കും. രണ്ട് റഷ്യൻ ശാസ്ത്രജ്ഞരും ദൗത്യത്തിന്റെ ഭാഗമാകും. ഏകദേശം എട്ടുമാസത്തോളം സംഘം ബഹിരാകാശത്ത് കഴിയും.
ഇതോടെ, ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളി എന്ന നേട്ടവും അനിൽ മേനോന് സ്വന്തമാകും. ഇന്ത്യൻ-അമേരിക്കൻ ഫിസിഷ്യനും എൻജിനീയറും സൈനിക ഉദ്യോഗസ്ഥനുമാണ് അനിൽ മേനോൻ. പാതി മലയാളിയായ ഇദ്ദേഹം ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. പിതാവ് ശങ്കരൻ മേനോൻ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്.
ഹാർവാർഡിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദം നേടിയ അനിൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദവും മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സ്പേസ് എക്സിന്റെ ആദ്യത്തെ ഫ്ളൈറ്റ് സർജനും മെഡിക്കൽ ഡയറക്ടറുമായിരുന്നു. യുഎസ് വ്യോമസേനയിൽ കേണൽ ആയിരുന്നു.
2014ലാണ് അനിൽ മേനോൻ നാസയിൽ ഫ്ളൈറ്റ് സർജനായെത്തുന്നത്. എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടറായ അദ്ദേഹം ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. സ്പേസ് എക്സ് ജീവനക്കാരിയായ അന്ന മേനോനാണ് ഭാര്യ.
2021 ഡിസംബറിലാണ് അനിൽ മേനോനെ നാസ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുത്തത്. തുടർന്ന് രണ്ടുവർഷത്തെ കഠിന പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ആദ്യ ബഹിരാകാശ ദൗത്യം ലഭിച്ചത്. ദൗത്യത്തിനിടെ ദീർഘകാല ബഹിരാകാശ വാസം മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ചുള്ള നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് അനിൽ മേനോൻ നേതൃത്വം നൽകും.
രക്തയോട്ടം, സിരകളുടെ ഘടന, മൈക്രോഗ്രാവിറ്റിയിൽ രക്തത്തിന്റെ ഘടനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയാണ് പ്രധാന പഠനവിഷയങ്ങൾ. ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഇൻട്രാവീനസ് ദ്രാവകങ്ങൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യയും അദ്ദേഹം പരീക്ഷിക്കും.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി



































