തിരുവല്ലം: കഴക്കൂട്ടം- കാരോട് ദേശീയപാതയിൽ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ഐടി ജീവനക്കാരായ സുഹൃത്തുക്കൾ മരിച്ച അപകടത്തിൽ നിർണായക വഴിത്തിരിവ്. കാർ ഇടിച്ചാണ് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറിയതെന്ന് പോലീസ് കണ്ടെത്തി.
കഴക്കൂട്ടം യുഎസ്‌ടി ഗ്ളോബൽ ജീവനക്കാരൻ നവീൻ സിബി (25), സുഹൃത്തായ കഴക്കൂട്ടം കിൻഫ്രയിലെ ഇവൈ ഇന്ത്യ ലിമിറ്റഡിൽ ജീവനക്കാരി മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് 2.30ഓടെ ആയിരുന്നു അപകടം.
പാച്ചല്ലൂരിലെ ടോളിനടുത്തുള്ള ഡിവൈഡറിലാണ് ബൈക്ക് ഇടിച്ചുകയറിയത്. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, അപകടസ്‌ഥലം സന്ദർശിച്ച പോലീസിന് തോന്നിയ സംശയമാണ് സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ സഹായിച്ചത്.
അപകടത്തിൽപ്പെട്ട ബൈക്കിന്റെ ഹാൻഡിലിൽ ഉണ്ടായിരുന്ന കാറിന്റെ പെയിന്റ്, മറ്റു അസ്വാഭാവികതകളുമാണ് പോലീസിന് സംശയങ്ങൾ ഉണ്ടാക്കിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടം കാറിടിച്ചാണെന്ന് വ്യക്‌തമായത്.
കാർ ഡ്രൈവർ മാറനല്ലൂർ സ്വദേശി വിഷ്‌ണുവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. ഭയന്നത് കൊണ്ടാണ് നിർത്താതെ പോയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
മൃദുലയും നവീനും കോളേജ് പഠനകാലം മുതൽ സുഹൃത്തുക്കളാണ്. നവീനിന്റെ പിറന്നാളായിരുന്നു ഇന്നലെ. ഇരുവരും ഉച്ചഭക്ഷണം കഴിക്കാനായി കോവളത്തേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. മൃദുല സംഭവ സ്‌ഥലത്തും നവീൻ ആശുപത്രിയിൽ എത്തിച്ചശേഷവുമാണ് മരിച്ചത്.
എറണാകുളം മുളവൂർ ഈസ്‌റ്റ് വാഴപ്പിള്ളി നിരപ്പിൽ വലിയവീട്ടിൽ പറമ്പിൽ സിബി ജോസഫിന്റെയും ശാലിനിയുടെയും മകനാണ് നവീൻ. സഹോദരി: നവ്യ. ഇടുക്കി തൊടുപുഴ കരിങ്കുന്നം മ്രാല അരികുപുറത്ത് ഉമ്മൻ വർഗീസിന്റെയും സജി ഉമ്മന്റെയും മകളാണ് മൃദുല ആൻ. സഹോദരങ്ങൾ: മഹിമ മറിയാൻ ഉമ്മൻ, മേഘ സൂസൻ ഉമ്മൻ.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം


































