കൽപ്പറ്റ: വയനാട് കള്ളാടിയിലെ തുരങ്കപാത മണ്ണിടിച്ചിൽ മേഖല സന്ദർശിച്ച് വിദഗ്ധ സമിതി. മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ നിഗമനത്തിൽ എത്താനാകില്ലെന്നും വിദഗ്ധ സമിതി അംഗമായ ഭൗമശാസ്ത്ര വിദഗ്ധനായ ഡോ. സിപി രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
വ്യാഴാഴ്ച ഉച്ചയോടെയാണ് സമിതി സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്. തുരങ്കപാത നിർമാണ പ്രദേശത്തെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്നാണ് വിദഗ്ധ സമിതിയുടെ വിശകലനം. മേഖലയിൽ അശാസ്ത്രീയമായ നിർമാണം നടന്നിട്ടുണ്ടോയെന്നും സംഘം പരിശോധിക്കും.
ദുരന്ത കാരണം കണ്ടെത്തൽ, സംസ്ഥാന-കേന്ദ്ര സർക്കാരുകൾ നൽകിയ പാരിസ്ഥിതിക അനുമതികളുടെ വിലയിരുത്തൽ, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നൽകിയ അനുമതികൾ പരിശോധിക്കൽ, കരാറുകാർ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ, നിർമാണ മേഖലയിലെ സുരക്ഷാ വീഴ്ചകൾ, സാങ്കേതിക പിഴവുകൾ, പരിസ്ഥിതി അനുമതി നടപ്പാക്കൽ എന്നിവ സമിതി വിശദമായി പരിശോധിക്കും.
പരിസ്ഥിതി ആഘാത പഠനം ഉൾപ്പടെയുള്ള സാങ്കേതിക വശങ്ങളും സമിതി വിലയിരുത്തുമെന്നും സമഗ്ര പഠനത്തിന് ശേഷം അന്തിമ റിപ്പോർട് സർക്കാരിന് കൈമാറുമെന്നും സമിതി അറിയിച്ചു. വിദഗ്ധ സമിതി അംഗങ്ങൾ ജില്ലാ കലക്ടർ ഡിആർ മേഘശ്രീയുമായി ചർച്ച നടത്തിയ ശേഷമാണ് മടങ്ങിയത്. ആനക്കാംപൊയിൽ തുരങ്കപാത നിർമാണ മേഖലയിൽ സമിതി അംഗങ്ങൾ ഇന്ന് സന്ദർശനം നടത്തും.
പൊതുമരാമത്ത്, പരിസ്ഥിതി വകുപ്പ് സെക്രട്ടറിമാർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി, ഭൗമശാസ്ത്ര വിദഗ്ധനായ ഡോ. സിപി രാജേന്ദ്രൻ, പരിസ്ഥിതി വിദഗ്ധൻ ഡോ. വിഷ്ണുദാസ്, ഹൈഡ്രോളജിസ്റ്റ് ഡോ. ശർമിഷ്ട് സിങ് (ഐഐടി പാലക്കാട്), ജിയോ-ടെക്നിക്കൽ എൻജിനിയറിങ് വിദഗ്ധൻ ഡോ. ശ്രീവൽസ കൊളത്തായർ (എൻഐടി കർണാടക), സ്ട്രക്ച്ചറൽ എൻജിനിയറിങ് വിദഗ്ധൻ ഡോ. എം മധു കാർത്തിക് (ഐഐടി പാലക്കാട്), ടണൽ എൻജിനിയറിങ് വിദഗ്ധൻ ഡോ. അങ്കേഷ് കുമാർ (ഐഐടി പാലക്കാട്) എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് സ്ഥലം സന്ദർശിച്ചത്.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്

































