ടെഹ്റാൻ: പശ്ചിമേഷ്യ വീണ്ടും കലുഷിതമാകുന്നു. തുടർച്ചയായ പത്താം ദിവസവും ഇറാന് നേരെ അമേരിക്കയുടെ വ്യോമാക്രമണം തുടരുകയാണ്. ഇറാന്റെ സൈനിക കമാൻഡ് സെന്ററുകൾ ലക്ഷ്യംവെച്ചാണ് അമേരിക്കയുടെ ആക്രമണം. സിരിക്, ബന്ദർ അബ്ബാസ്, ഖഷം ദ്വീപ്, ചബഹാർ, കൊനാരക് എന്നീ മേഖലകളെ ലക്ഷ്യമിട്ടാണ് യുഎസ് അവസാനമായി ബോംബാക്രമണം നടത്തിയത്.
അതിനിടെ, പ്രത്യാക്രമണമെന്നോണം ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തി. കപ്പലിന്റെ ഇന്ധന ടാങ്കിന് തീപിടിച്ചതായാണ് വിവരം. ഇതോടെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടിൽ രക്ഷപ്പെട്ടു. അമേരിക്ക ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് വഴി എണ്ണ കടത്തിവിടില്ലെന്നാണ് ഇറാന്റെ ഭീഷണി.
കുവൈത്തിലെ അമേരിക്കയുടെ മിസൈൽ സംവിധാനങ്ങൾക്ക് നേരെ പ്രത്യാക്രമണം നടത്തിയതായും ഇറാൻ അവകാശപ്പെട്ടു. ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും പ്രത്യാക്രമണം നടത്തിയതായി ഐആർജിസി അറിയിച്ചു. ഹോർമുസിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ അമേരിക്ക തുടർച്ചയായി ശക്തമായ വ്യോമാക്രമണം നടത്തുന്നുണ്ടെങ്കിലും ഇറാന്റെ സ്വാധീനം കുറയ്ക്കാൻ സാധിച്ചിട്ടില്ല.
ജോർദാനിൽ നടന്ന ആക്രമണങ്ങളിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇറാഖിലുണ്ടായ മറ്റൊരു സംഭവത്തിന്റെ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചു. കഴിഞ്ഞമാസം ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാർ തകർന്നതോടെ മേഖലയിൽ ആഗോള സാമ്പത്തിക പ്രതിസന്ധിയും സുരക്ഷാ ആശങ്കകളും കൂടുതൽ കടുത്തിരിക്കുകയാണ്.
Most Read| കെ-ഫോൺ; സ്കൂളുകൾക്കുള്ള സൗജന്യ ഇന്റർനെറ്റ് സേവനം നിർത്തലാക്കി


































