തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ളസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നാല് ജില്ലകളിലായി 120 അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. 117 സ്കൂളുകളിലാണ് അധിക ബാച്ച്.
പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20), കാസർഗോഡ് (10) എന്നിങ്ങനെയാണ് അധിക ബാച്ചുകൾ അനുവദിച്ചിരിക്കുന്നത്. ഒരു ബാച്ചിൽ 60 വിദ്യാർഥികൾക്കാണ് പ്രവേശനം. ഇതുപ്രകാരം ഈ ജില്ലകളിൽ അധികമായി 7,200 വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കുട്ടികൾക്ക് ആവശ്യമായ സീറ്റുകൾ ഉറപ്പാക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമാണ് ഇതിലൂടെ നടപ്പാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ ബാച്ചുകൾ അനുവദിച്ചതോടെ മലബാർ മേഖലയിൽ പ്ളസ് വൺ പ്രവേശനം കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമാകും.
സംസ്ഥാനത്ത് നിലവിൽ പ്ളസ് വൺ അലോട്ട്മെന്റ് നടപടികളെല്ലാം പൂർത്തിയായി ക്ളാസുകൾ ആരംഭിച്ചിട്ടുണ്ട്. ജൂലൈ ആറുമുതലാണ് പ്ളസ് വൺ ക്ളാസുകൾ ആരംഭിച്ചത്. ഈമാസം 20ന് സപ്ളിമെന്ററി അലോട്ട്മെന്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നുവരെ ആയിരുന്നു പ്രവേശന നടപടികൾ. രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റ് നടത്താനും സാധ്യതയുണ്ട്. പുതിയ ബാച്ചുകൾ അനുവദിച്ച സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഇനി ട്രാൻസ്ഫർ നൽകി അടുത്തുള്ള സ്കൂളിലേക്ക് സീറ്റ് ലഭ്യത അനുസരിച്ച് മാറാം.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി



































