തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ളസ്‌വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി 120 അധികബാച്ച് അനുവദിച്ച് സംസ്‌ഥാന സർക്കാർ ഉത്തരവിറക്കി. ഒരു ബാച്ചിൽ 60 വിദ്യാർഥികൾക്കാണ് പ്രവേശനം. പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20), കാസർകോട് (10) എന്നീ ജില്ലകളിലാണ് താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചത്.
ഇതിൽ പൊന്നാനി നിയോജക മണ്ഡലത്തിൽ നിന്ന് മാത്രം 4 സ്‌കൂളുകൾ സ്‌ഥാനം പിടിച്ചു. എആർ എച്ച്‌എസ്‌എസ് ഫോർ ഗേൾസ്- പാവിട്ടപ്പുറം, പിസിഎൻജി എച്ച്‌എസ്‌എസ്- മൂക്കുതല, എഎച്ച്എം ജിഎച്ച്‌എസ്‌എസ്- കോക്കൂർ, എംഐ എച്ച്‌എസ്‌എസ് ഫോർ ഗേൾസ്- പുതുപൊന്നാനി എന്നീ സ്‌കൂളുകൾക്കാണ് ഓരോ സയൻസ് ബാച്ച് അധികമായി അനുവദിച്ചിട്ടുള്ളത്.
“ദീർഘ വീക്ഷണമില്ലാതെ കഴിഞ്ഞ 10 വർഷംകൊണ്ട് തകർത്തുകളഞ്ഞ വിദ്യാഭ്യാസ മേഖലയെ ഘട്ടംഘട്ടമായി ശരിയാക്കി എടുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. എന്തായാലും, പൊന്നാനിയിലെയും പരിസരപ്രദേശങ്ങളിലെയും പ്ളസ്‌വൺ സീറ്റ് പ്രതിസന്ധിക്ക് ഇതൊരു താൽക്കാലിക പരിഹാരമാണ്. അടുത്തവർഷങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട പരിഹാരങ്ങൾ ഉണ്ടാകും.” എംഎൽഎ നൗഷാദലി പറഞ്ഞു.
ആകെ 117 സ്‌കൂളുകളിലാണ് അധിക ബാച്ച് അനുവദിച്ചത്. ഒരു ബാച്ചിൽ 60 വിദ്യാർഥികൾ പ്രകാരം 7,200 വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. യുഡിഎഫ് സർക്കാർ പ്രകടനപത്രികയിൽ പ്ളസ്‌വണ്ണിന് ആവശ്യമായ സീറ്റുകൾ നൽകുമെന്ന് പറഞ്ഞ ഉറപ്പാണ് ഇതുവഴി പാലിച്ചിരിക്കുന്നത്.
Health| ഡെങ്കിപ്പനി പ്രതിരോധത്തിൽ ഇന്ത്യക്ക് സുപ്രധാന നേട്ടം; വാക്‌സിന് അനുമതി




































