
തിരുവനന്തപുരം: പുതുപൊന്നാനി എംഐ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളും ബിഎഡ് കോളേജും സ്‌ഥിതിചെയ്യുന്ന ദേശീയപാതയ്‌ക്ക് കുറുകെ നിർമിക്കാനിരിക്കുന്ന ഫൂട്ട് ഓവർബ്രിഡ്‌ജിന്റെ ഡിസൈൻ മാറ്റത്തിന് നാഷണൽ ഹൈവേ അതോറിറ്റി അംഗീകാരം നൽകി.
കെപി നൗഷാദ് അലി എംഎൽഎയും നാഷണൽ ഹൈവേ അതോറിറ്റി റീജിയണൽ ഓഫീസർ കേണൽ ജാൻബാസും തിരുവനന്തപുരത്തെ ഹൈവേ അതോറിറ്റി ആസ്‌ഥാനത്ത് നടത്തിയ ചർച്ചയിലാണ് ഡിസൈൻ ഭേദഗതിക്ക് അംഗീകാരം ലഭിച്ചത്. മൗനത്തുൽ ഇസ്‍ലാംസഭ ജനറൽ സെക്രട്ടറി എഎം സമദ്, മുഹമ്മദ് റാഷിദ് ഹുദവി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
നിലവിലെ മാനദണ്ഡപ്രകാരം പൊന്നാനി ഫൂട്ട് ഓവർബ്രിഡ്‌ജ് നിർമിക്കുന്നതിന് ഏകദേശം 30 മീറ്റർ വീതിയുള്ള സ്‌ഥലം ആവശ്യമായിരുന്നു. എന്നാൽ പുതുപൊന്നാനിയിൽ 16 മീറ്റർ മാത്രമാണ് ലഭ്യമായിരുന്നത്. ഇതുമൂലം നേരത്തെ അനുമതി ലഭിച്ചിരുന്നെങ്കിലും നിർമാണം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.
ഈ സ്‌ഥപരിമിതി പരിഹരിക്കുന്നതിനായി ഡോഗ്-ലെഗ്‌ഡ് സ്‌റ്റെയർ മാതൃകയിലുള്ള പുതിയ ഡിസൈൻ തയാറാക്കി. 16 മീറ്റർ വീതിയുള്ള പരിമിത സ്‌ഥലത്തും നടപ്പാലം സാധ്യമാക്കുന്ന ഈ ഡിസൈനിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.
അപകടങ്ങൾ പതിവായിരുന്ന പുതുപൊന്നാനി ദേശീയപാതയിൽ ഫൂട്ട് ഓവർബ്രിഡ്‌ജ് യാഥാർഥ്യമാകുന്നതോടെ നൂറുകണക്കിന് വിദ്യാർഥികൾക്കും പ്രദേശവാസികൾക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സൗകര്യമാകും.
കേരളത്തിൽ ആദ്യമായാണ് നാഷണൽ ഹൈവേ അതോറിറ്റി ഫൂട്ട് ഓവർബ്രിഡ്‌ജ് നിർമാണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ ഇത്തരത്തിൽ ഇളവ് അനുവദിക്കുന്നതെന്ന് എംഎൽഎ കെപി നൗഷാദ് അലി പറഞ്ഞു.
സ്‌ഥലപരിമിതി കാരണം നിർമാണം തടസപ്പെട്ടുകിടക്കുന്ന കേരളത്തിലെ മറ്റ് ഫൂട്ട് ഓവർബ്രിഡ്‌ജ് പദ്ധതികൾക്ക് കെപി നൗഷാദ് അലി എംഎൽഎയുടെ ഈ രാഷ്‌ട്രീയ ഇടപെടലും അംഗീകാരം വാങ്ങിയെടുക്കലും മാതൃകയാക്കാൻ സാധിക്കും. സംസ്‌ഥാനത്തെ വിവിധ പ്രദേശങ്ങളിലായി അനേകം ഫൂട്ട് ഓവർബ്രിഡ്‌ജ് നിർമാണത്തിന് ഈ മാതൃക പിന്തുടരുന്നത് ആശ്വാസമാകും.
INFORMATIVE | ഇളകിമറിയുന്ന കിണർ! കാരണംതേടി ശാസ്‌ത്രജ്‌ഞർ



































