കോഴിക്കോട്: എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്‌ണന് വ്യാജ ഫോൺകോൾ വന്ന സിം ഉടമയെ കണ്ടെത്തി. ഡെൽഹി സ്വദേശിയുടെ പേരിലാണ് സിം കാർഡുള്ളത്. കേരളത്തിൽ നിന്നെത്തിയ പോലീസ് സംഘം ഇയാളെ കഴിഞ്ഞദിവസം ചോദ്യം ചെയ്‌തിരുന്നു. സിം കാർഡ് തന്റേത് തന്നെയാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.
എന്നാൽ, കോൾ വന്നതിൽ തനിക്ക് പങ്കില്ലെന്നും മൊബൈൽ ഫോൺ മോഷണം പോയിരുന്നുവെന്നുമാണ് ഇയാളുടെ മൊഴി. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡെൽഹി കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണം നടത്തുന്നുണ്ട്.
ജൂലൈ ആറിനായിരുന്നു ഡെൽഹിയിൽ നിന്ന് വിദ്യക്ക് ഫോൺ കോൾ വന്നത്. സംസ്‌ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാവുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമായിരുന്നു വാഗ്‌ദാനം. വയനാട് എംപിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞാണ് വാട്‌സ് ആപ്പ് കോൾ വന്നത്. വിളിച്ചയാൾ രാജ് കുമാർ എന്ന് പേര് പറഞ്ഞ് ഇംഗ്ളീഷിൽ ആയിരുന്നു സംസാരിച്ചത്.
ജില്ലയിലെ ഒരു എംപിയാണ് ഫോൺ നമ്പർ തന്നതെന്നും വിളിച്ചയാൾ പറഞ്ഞു. സംഭാഷണം നീണ്ടപ്പോൾ സംശയം തോന്നിയ എംഎൽഎ, പണം തരാമെന്ന് പറഞ്ഞു. പിന്നീട് ഫോൺ നമ്പർ നൽകിയെന്ന് പറഞ്ഞ എംപിയെ കാര്യങ്ങൾ ധരിപ്പിച്ചു. എഐസിസി എഐസിസി ആസ്‌ഥാനത്ത് നിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചെന്നും ജില്ലയിലെ രണ്ട് എംഎൽഎമാരുടെ ഫോൺ നമ്പർ ചോദിച്ചുവാങ്ങിയെന്നും എംപി വ്യക്‌തമാക്കി.
ഇതോടെ ഇരുവരും പാർട്ടി ആസ്‌ഥാനവുമായും പ്രിയങ്കാ ഗാന്ധി എംപിയുടെ ഓഫീസുമായും ബന്ധപ്പെട്ടു. ഓഫീസിൽ നിന്ന് ഫോൺവിളി ഉണ്ടായിട്ടില്ലെന്ന് സ്‌ഥിരീകരിച്ചതോടെ 11ആം തീയതി വിദ്യ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. വിദ്യക്ക് പുറമെ കൂടുതൽ നേതാക്കൾക്കും വ്യാജ ഫോൺ കോളുകൾ ലഭിച്ചിരുന്നു. എംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കാണ് പണം നൽകിയാൽ ഉന്നതപദവികൾ ഓഫർ ചെയ്‌തുകൊണ്ട് സന്ദേശം വന്നത്.
തുടർന്ന് ആൾമാറാട്ടം നടത്തി വഞ്ചിക്കാൻ ശ്രമിച്ചതിനും ഐടി നിയമത്തിലെ 66 ഡി വകുപ്പ് പ്രകാരവും കേസെടുത്തു. കോഴിക്കോട് സിറ്റി പോലീസിലെ സൈബർ ക്രൈം അസി. കമ്മീഷണർ എസ്എം പ്രദീപ് കുമാറിനാണ് അന്വേഷണ ചുമതല. ഡെൽഹി മേൽവിലാസത്തിലാണ് സിം കാർഡ് എടുത്തിട്ടുള്ളതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്നാണ് സംഘം ഡെൽഹിയിലേക്ക് പുറപ്പെട്ടത്.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്


































