കോഴിക്കോട്: മന്ത്രിപദം വാഗ്ദാനം ചെയ്ത് വ്യാജ ഫോൺകോൾ വഴി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനിൽ നിന്ന് മൂന്നുകോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഡെൽഹി സ്വദേശികളായ നിധിൻകുമാർ, ഗൗരവ് എന്നിവരെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
യുപി-ഡെൽഹി അതിർത്തിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ജൂലൈ ആറിനായിരുന്നു ഡെൽഹിയിൽ നിന്ന് വിദ്യക്ക് ഫോൺ കോൾ വന്നത്. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാവുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമായിരുന്നു വാഗ്ദാനം. വയനാട് എംപിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞാണ് വാട്സ് ആപ്പ് കോൾ വന്നത്.
പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡിഎസ് രാജ് കുമാർ എന്ന് പേര് പറഞ്ഞ് ഇംഗ്ളീഷിൽ ആയിരുന്നു സംസാരിച്ചത്. എന്നാൽ, എംഎൽഎ, എംപി ഓഫീസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ തിരക്കി. തുടർന്ന് തട്ടിപ്പാണെന്ന് തിരിഞ്ഞതോടെ 11ആം തീയതി വിദ്യ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.
വിദ്യക്ക് പുറമെ കൂടുതൽ നേതാക്കൾക്കും വ്യാജ ഫോൺ കോളുകൾ ലഭിച്ചിരുന്നു. എംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കാണ് പണം നൽകിയാൽ ഉന്നതപദവികൾ ഓഫർ ചെയ്തുകൊണ്ട് സന്ദേശം വന്നത്. തുടർന്ന് ആൾമാറാട്ടം നടത്തി വഞ്ചിക്കാൻ ശ്രമിച്ചതിനും ഐടി നിയമത്തിലെ 66 ഡി വകുപ്പ് പ്രകാരവും കേസെടുത്തു.
കോഴിക്കോട് സിറ്റി പോലീസിലെ സൈബർ ക്രൈം അസി. കമ്മീഷണർ എസ്എം പ്രദീപ് കുമാറിനാണ് അന്വേഷണ ചുമതല. ഡെൽഹി മേൽവിലാസത്തിലാണ് സിം കാർഡ് എടുത്തിട്ടുള്ളതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്നാണ് സംഘം ഡെൽഹിയിലേക്ക് പുറപ്പെട്ടത്.
അന്വേഷണത്തിൽ വ്യാജ ഫോൺകോൾ വന്ന സിം ഉടമയെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സിം കാർഡ് തന്റേത് തന്നെയാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, കോൾ വന്നതിൽ തനിക്ക് പങ്കില്ലെന്നും മൊബൈൽ ഫോൺ മോഷണം പോയിരുന്നുവെന്നുമാണ് ഇയാളുടെ മൊഴി. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം



































