തൃശൂരിൽ വീണ്ടും വാഹനാപകടം; ബൈക്കിൽ നിയന്ത്രണംവിട്ട കാറിടിച്ച് മൂന്നുമരണം

ഗുരുവായൂർ- കുന്നംകുളം പാതയിൽ ഇന്നലെ രാത്രി 12നാണ് അപകടം. ദമ്പതികളും മൂന്നുവയസുകാരനായ മകനുമാണ് മരിച്ചത്.

By Senior Reporter, Malabar News
Accident
Rep. Image

കുന്നംകുളം: തൃശൂരിൽ വീണ്ടും വാഹനാപകടം. ശനിയാഴ്‌ച അർധരാത്രി കുന്നംകുളത്തുണ്ടായ അപകടത്തിൽ ദമ്പതികളും ഇവരുടെ മൂന്നുവയസുകാരനായ മകനും മരിച്ചു. റോഡരികിൽ നിർത്തിയിരുന്ന ഇവരുടെ ബൈക്കിൽ നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. കയ്‌പമംഗലത്ത് ലോറിയിൽ കാറിടിച്ച് കയറി എട്ടുപേർ കൊല്ലപ്പെട്ടതിന്റെ ആഘാതം മാറും മുമ്പാണ് വീണ്ടും അപകടം.

ചാവക്കാട് എടക്കഴിയൂർ പഞ്ചവടി താഴത്ത് വീട്ടിൽ മുനീർ (35), ഭാര്യ സഫ്‌ന (25), മകൻ യമിൽ ഐബക്ക് (3) എന്നിവരാണ് മരിച്ചത്. ഗുരുവായൂർ- കുന്നംകുളം പാതയിൽ ഇന്നലെ രാത്രി 12നാണ് അപകടം. വിവാഹ ചടങ്ങിൽ പങ്കെടുത്ത് കുന്നംകുളം ഭാഗത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബൈക്കിൽ സഞ്ചരിച്ച കുടുംബം.

ഫോൺ വന്നപ്പോൾ റോഡരികിൽ നിർത്തി സംസാരിക്കുന്നതിനിടെ അതേ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ ഇടിച്ചതിനെ തുടർന്ന് ബൈക്കിൽ ഉണ്ടായിരുന്നവർ 50 മീറ്ററോളം അകലെ തെറിച്ചുവീണു. ബൈക്ക് തെറിച്ചുവീണ് സമീപത്തെ കെഎസ്ഇബി ട്രാൻസ്‌ഫോർമറും തകർന്നു.

വൈദ്യുതി കമ്പി പൊട്ടി വീണത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കാറിലുണ്ടായ യുവാക്കൾ സംഭവ സ്‌ഥലത്ത്‌ നിന്ന് കടന്നുകളഞ്ഞു. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. വെള്ളിയാഴ്‌ച രാത്രി കയ്‌പമംഗലം പനമ്പിക്കുന്ന് ദേശീയപാതയിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് എട്ടുപേർ മരിച്ചിരുന്നു.

Most Read| ചുണ്ടിന് ഓറഞ്ച് നിറം; കോംഗോ വനത്തിൽ അപൂർവയിനം കുരങ്ങനെ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE