ന്യൂഡെൽഹി: ലഖ്‌നൗവിലേക്ക് കടത്താനായി കൊണ്ടുവന്നതെന്ന് കരുതുന്ന രണ്ടായിരം വെടിയുണ്ടകളുമായാണ് ഡെൽഹി പോലീസ് ആറുപേരെ അറസ്‌റ്റ് ചെയ്‌തതായി പറയുന്നത്. ആനന്ദ് വിഹാർ പരിസരങ്ങളിൽ നിന്നാണ് ഇവരെ രണ്ടു ബാഗുകളുമായി പിടികൂടിയത്.
പ്രതികൾ ക്രിമിനല്‍ ശൃംഖലയില്‍ പെട്ടവരാണെന്ന് ഡെൽഹി പോലീസ് പറയുന്നു. എന്നാൽ, ഇവർക്ക് ഭീകരവാദ ബന്ധമുള്ളതായി സ്‌ഥിരീകരിച്ചിട്ടില്ല. അജ്‌മൽ, റാഷിദ്, പരീക്ഷിത്, സദ്ദാം, കമ്രാൻ & നസീർ എന്നതാണ് പ്രതികളുടെ പേരുകളെന്നു പോലീസ് അറിയിച്ചു.
ഒരു ഗണ്‍ ഹൗസ് ഉടമ, റൂര്‍ക്കി, ഡെറാഡൂണ്‍ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ വ്യക്‌തികൾ, യുപിയിലെ ജൗന്‍പൂരില്‍ നിന്നുള്ള ഒരു ആയുധകച്ചവട ഇടനിലക്കാരനും പ്രതികളിൽ ഉണ്ടെന്ന് ഈസ്‌റ്റേണ്‍ റേഞ്ച് എസിപി വിക്രംജിത് സിംഗ് അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജ്യത്തിന്റെ പ്രധാന സ്‌ഥലങ്ങളിൽ ഭീകരഭീഷണി നിലനിൽക്കുന്നുണ്ട്. ഇതിലേക്കാണോ ഇവയെത്തിച്ചതെന്ന് ഇപ്പോൾ വ്യക്‌തമല്ല, ഇദ്ദേഹം പറഞ്ഞു.
കൂടുതൽ അന്വേഷണം നടന്നുവരികയാണ്. നിലവിൽ ഇന്റലിജന്‍സ് മുന്നറിയിപ്പുള്ള എല്ലാ പ്രദേശങ്ങളിലേക്കും കൂടുതൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ, രാജ്യ തലസ്‌ഥാനത്തെ ക്ഷേത്രങ്ങളും മസ്‌ജിദുകളും, പള്ളികളും, വിനോദസഞ്ചാര കേന്ദ്രങ്ങളും ഉൾപ്പടെയുള്ള സ്‌ഥലങ്ങളിൽ ശക്‌തമായ നിരീക്ഷണം ഉണ്ടാകും.
Most Read: ലൈവ് സ്‌ട്രീമിങ്ങിലൂടെ ഭാര്യയെ തീകൊളുത്തി കൊന്ന യുവാവിന് വധശിക്ഷ