കൊച്ചി: രാജ്യത്തെ പ്രമുഖ മൾട്ടിപ്ളക്‌സ് ശൃംഖലയായ പിവിആർ- മലയാള സിനിമ തർക്കം രൂക്ഷമായി. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്‌ടം നികത്താതെ ഇനിമുതൽ മലയാള സിനിമകൾ പിവിആർ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് ഫെഫ്‌ക അറിയിച്ചു. പിവിആർ കൈയ്യൂക്ക് കാണിക്കുകയാണെന്നും ഫെഫ്‌ക ആരോപിച്ചു.
വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്‌ക്രീനുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കുന്നത് നിർത്തിവെച്ചെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു. ഇത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിവിആറിനെതിരെയുള്ള പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ട്. വിഷയത്തെ നിയമപരമായും ഇടപെടും. പ്രശ്‌നം മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. പിവിആർ ഗ്രൂപ്പിന്റെ പ്രധാന തിയേറ്ററുകൾ ലുലു മാളുകളിൽ ഉള്ളതിനാൽ എംഎ യൂസഫലിയോടും സംസാരിച്ചിട്ടുണ്ടെന്നും ഉണ്ണികൃഷ്‌ണൻ വ്യക്‌തമാക്കി.
ഉണ്ണികൃഷ്‌ണനെ കൂടാതെ സിബി മലയിൽ, രഞ്‌ജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ചു ബ്ളെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്‌മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവൻ തുടങ്ങിയവർ ചേർന്നാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
Most Read| അബ്‌ദുൽ റഹീമിന്റെ മോചനം; 34 കോടി രൂപ രണ്ടു ദിവസത്തിനുള്ളിൽ കൈമാറും