തിരുവനന്തപുരം: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനത്തിനുള്ള 34 കോടി രൂപ രണ്ട് ദിവസത്തിനുള്ളിൽ കൈമാറുമെന്ന് ലീഗൽ അസിസ്‌റ്റന്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സൗദി അറേബ്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിന് രണ്ടുപേരെ ചുമതലപ്പെടുത്തി.
നിയമോപദേശം തേടിയ ശേഷമായിരിക്കും ബാക്കി കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇനി വരുന്ന ഫണ്ടുകൾ സ്വീകരിക്കേണ്ട എന്നാണ് തീരുമാനം. റഹീം നാട്ടിലെത്തുന്നത് വരെ ട്രസ്‌റ്റ് നിലനിർത്തും. തുക എത്രയും പെട്ടെന്ന് കൈമാറാനാണ് നീക്കം. ബാങ്കുമായി സംസാരിച്ച് രണ്ടുദിവസത്തിനകം തന്നെ തുക കൈമാറാൻ ശ്രമിക്കും. റിസർവ് ബാങ്കിന്റെ അനുമതി നേരത്തെ തന്നെ വാങ്ങിയിരുന്നു. എംബസി വഴിയാണ് തുക കൈമാറുന്നതെന്നും ലീഗൽ അസിസ്‌റ്റന്റ് കമ്മിറ്റി ചെയർമാൻ സുരേഷ്, കൺവീനർ ആലിക്കുട്ടി എന്നിവർ അറിയിച്ചു.
മരണത്തിന്റെ തൊട്ടരികിൽ നിന്ന് അബ്‌ദുൽ റഹീമിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനുള്ള കഠിന പ്രയത്‌നത്തിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളക്കരയൊന്നാകെ. ഈ മാസം 16ന് മുൻപ് മരിച്ച കുട്ടിയുടെ ബന്ധുക്കൾക്ക് 34 കോടി രൂപ ബ്ളഡ് മണിയായി നൽകിയാൽ മാത്രമേ അബ്‌ദുൽ റഹീമിനെ മോചിപ്പിക്കാനാകൂ, അല്ലാത്തപക്ഷം വധശിക്ഷ നടപ്പാക്കുമെന്നായിരുന്നു സൗദി അറിയിച്ചിരുന്നത്.
15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് കോഴിക്കോട് ഫറോക്ക് സ്വദേശിയായ 42-കാരനായ അബ്‌ദുൽ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. 2006 ഡിസംബറിലായിരുന്നു അനസിന്റെ മരണം. ഡ്രൈവർ ജോലിക്കായി അബ്‌ദുൽ റഹീം റിയാദിലെത്തി 28ആംമത്തെ ദിവസമായിരുന്നു സംഭവം. റഹീമിന്റെ സ്‌പോൺസറായ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനാണ് അനസ്.
Most Read| വിഷാദരോഗവും ആത്‍മഹത്യാ ചിന്തകളും; ശാസ്‌ത്ര വിദ്യാർഥികളിൽ വർധിക്കുന്നതായി പഠനം