ചെന്നൈ: ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. മേയ് ഏഴ് മുതൽ ജൂൺ 30 വരെ ഇ-പാസ് സംവിധാനം ഏർപ്പെടുത്താനാണ് ഹൈക്കോടതിയുടെ ഉത്തരവ്. അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് കോടതി വ്യക്‌തമാക്കി.
ഈ കാലയളവിൽ ഇ പാസ്- മുഖേന മാത്രമാണ് ഇരുസ്‌ഥലത്തേക്കും സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുക. ഇക്കാര്യത്തിൽ രാജ്യവ്യാപകമായി വിശദമായ പരസ്യം നൽകാൻ നീലഗിരി, ദിണ്ടിഗൽ ജില്ലാ കളക്‌ടർമാർക്ക് കോടതി നിർദ്ദേശം നൽകി. അതേസമയം, ഒരു ദിവസം എത്രപേർക്ക് പ്രവേശനം നൽകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടില്ല.
ഏത് തരം വാഹനം, യാത്ര ചെയ്യുന്നവരുടെ എണ്ണം, പകൽ മാത്രമാണോ യാത്ര അതോ രാത്രി താങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാനും കോടതി കളക്‌ടർമാർക്ക് നിർദ്ദേശം നൽകി. പരിസ്‌ഥിതി സംരക്ഷണം സംബന്ധിച്ചുള്ള ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി നിർദ്ദേശം. ഒരു ദിവസം രണ്ടു സ്‌ഥലങ്ങളിലേക്കും വരുന്ന വാഹനങ്ങളുടെ കണക്കുകൾ ഭയാനകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആറോളം ചെക്ക്പോസ്‌റ്റുകൾ വഴി ദിനംപ്രതി 20,000 വാഹനങ്ങളാണ് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്നത്. ഇത് ജനജീവിതത്തെയും പരിസ്‌ഥിതി- വന്യജീവി എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, പ്രദേശവാസികൾക്ക് പാസ് നിയന്ത്രണം ബാധകമല്ലെന്നും കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്