ചെന്നൈ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിനിയായ റബേക്ക നൽകിയ ഹരജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്, ഫോറസ്‌റ്റ് ബെഞ്ചിന് വിട്ടു. എന്നാൽ, കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന ഹരജിക്കാരിയുടെ ആവശ്യം കോടതി തള്ളി. അടിയന്തിര പ്രാധാന്യമുള്ള വിഷയമാണിതെന്ന് ഹരജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചുവെങ്കിലും തങ്ങൾ ഈ കേസ് കേൾക്കുന്നതിൽ വിദഗ്‌ധർ അല്ലെന്നാണ് കോടതി അറിയിച്ചത്.
അതുകൊണ്ടാണ് ഹരജി ഫോറസ്‌റ്റ് ബെഞ്ചിന് വിട്ടതെന്നും കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസുമാരായ ആർ സുബ്രഹ്‌മണ്യം, വിക്‌ടോറിയ ഗൗരി എന്നിവരാണ് കേസ് പരിഗണിച്ചത്. എന്നാൽ, കേസിന് അടിയന്തിര പ്രാധാന്യമുണ്ടെന്ന് ഹരജിക്കാരി ആവർത്തിച്ചത് കോടതിയുടെ വിമർശനത്തിനിടയാക്കി. ആനയെ അവിടെയും ഇവിടെയും കൊണ്ടുപോയി വിടണമെന്ന് കോടതിക്ക് പറയാനാകില്ല. ഈ ഹരജി പൊതുതാത്പര്യത്തിൽ അല്ലെന്നും ഹരജിക്കാരിയുടെ പ്രശസ്‌തിക്ക് വേണ്ടിയാണെന്നും കോടതി പരിഹസിച്ചു.
സാഹചര്യം മനസിലാക്കാതെയുള്ള ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. റെബേക്കയുടെ ഹരജിയിൽ, കഴിഞ്ഞ ദിവസം അരിക്കൊമ്പനെ തുറന്നുവിടുന്നത് കോടതി ആദ്യം തടഞ്ഞിരുന്നു. തുടർന്ന്, കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കാത്തവിധം മാറ്റുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചതോടെ ആനയെ തുറന്നുവിടാൻ കോടതി അനുവദിച്ചിരുന്നു. ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് ഇന്നലെയാണ് മയക്കുവെടിവെച്ചത്.
പുലർച്ചെ 12.30ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. തുടർന്ന് ആനയെ ഇന്നലെ വൈകിട്ടോടെ തിരുനെൽവേലി അംബാ സമുദ്രത്തിലെ കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ എത്തിച്ചിരുന്നു. ആനയെ തമിഴ്‌നാട് വനംവകുപ്പ് ഇന്നാണ് അപ്പർ കോതയാർ വനമേഖലയിൽ തുറന്നുവിട്ടത്. തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് കൊമ്പനെ തുറന്നുവിട്ടത്.
Most Read: ബ്രിജ് ഭൂഷണിന്റെ വസതിയിൽ ഡെൽഹി പോലീസ്; ജീവനക്കാരെ ചോദ്യം ചെയ്യുന്നു