തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആദ്യ ആറുമണിക്കൂർ പിന്നിടിമ്പോൾ സംസ്‌ഥാനത്ത് കനത്ത പോളിങ് രേഖപ്പെടുത്തുന്നു. ഒന്നരവരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ 40.21 ശതമാനംപേർ വോട്ട് രേഖപ്പെടുത്തി. ആലപ്പുഴ, കണ്ണൂർ, പാലക്കാട്, ആറ്റിങ്ങൽ, ചാലക്കുടി മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തുന്നത്.
ആലപ്പുഴയിൽ 41.91%, കണ്ണൂരിൽ 42.09%, പാലക്കാട് 41.99%, ആറ്റിങ്ങലിൽ 41.91%, ചാലക്കുടിയിൽ 41.81% എന്നിങ്ങനെയാണ് പോളിങ്. പൊന്നാനി മണ്ഡലത്തിൽ ഇപ്പോഴും പോളിങ് കുറവാണ്, 35.90%. 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. വോട്ടർമാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. പ്രമുഖ നേതാക്കളും സിനിമാ താരങ്ങളുമെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
അതേസമയം, തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് അഞ്ചു മരണങ്ങൾ റിപ്പോർട് ചെയ്‌തു. കോഴിക്കോട് കുറ്റിച്ചിറയിൽ സ്ളിപ്പ് വിതരണം നടത്തിയിരുന്ന സിപിഎം പ്രവർത്തകനായ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എൻജിനിയർ മാളിയേക്കൽ കെഎം അനീസ് അഹമ്മദ് (71) ആണ് കുഴഞ്ഞുവീണു മരിച്ചത്.
പാലക്കാട് ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയിൽ വോട്ട് ചെയ്യാനെത്തിയ വോട്ടർ കുഴഞ്ഞുവീണു മരിച്ചു. വാണിവിലാസിനി മോഡൻകാട്ടിൽ ചന്ദ്രനാണ് (68) മരിച്ചത്. വോട്ട് ചെയ്‌ത ശേഷം പുറത്തേക്കിറങ്ങിയ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. പാലക്കാട് തേങ്കുറുശ്ശിയിൽ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. വടക്കേത്തറ ആലക്കൽ വീട്ടിൽ എസ് ശബരിയാണ് (32) മരിച്ചത്.
മലപ്പുറം തിരൂരിൽ ക്യൂവിൽ ആദ്യ വോട്ടറായി വോട്ട് ചെയ്‌ത് വീട്ടിലെത്തിയ മദ്രസാധ്യാപകൻ ഹൃദയാഘാതം മൂലം മരിച്ചു. നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ അധ്യാപകൻ സിദ്ദിഖ് (63) ആണ് മരിച്ചത്. ആലപ്പുഴ കാക്കാഴം എസ്എൻ ടിടിഐ സ്‌കൂളിൽ വോട്ട് ചെയ്‌തിറങ്ങിയ കാക്കാഴം വെളിപ്പറമ്പ് സോമരാജൻ (82) കുഴഞ്ഞുവീണു മരിച്ചു.
Most Read| പൊതുസ്‌ഥലത്തെ യുഎസ്ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പ്