തിരുവനന്തപുരം: നിയമപാലകരെന്ന വ്യാജേന പണം തട്ടുന്ന രീതി സംസ്‌ഥാനത്ത് വ്യാപകമെന്ന് പോലീസ് മുന്നറിയിപ്പ്. പോലീസ്, നർകോട്ടിക് കൺട്രോൾ ബ്യൂറോ, സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, സൈബർ സെൽ, ഇന്റലിജൻസ് ഏജൻസികൾ, വിവിധ സംസ്‌ഥാനങ്ങളിലെ പോലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തുന്നത്.
നിങ്ങൾ അയച്ച കൊറിയറിലോ നിങ്ങൾക്കായി വന്ന പാഴ്‌സലിലോ മയക്കുമരുന്നും ആധാർ കാർഡുകളും പാസ്‌പോർട്ടും മറ്റും ഉണ്ടെന്ന് പറഞ്ഞായിരിക്കും തട്ടിപ്പ് സംഘം നിങ്ങളെ ബന്ധപ്പെടുക. മറ്റൊരു കേസുമായി ബന്ധപ്പെട്ട ഒരു സ്‌ഥലത്ത് നടത്തിയ പരിശോധനയിൽ നിങ്ങളുടെ പേരിലുള്ള ആധാർ കാർഡ് അഥവാ ക്രെഡിറ്റ് കാർഡ് കണ്ടെത്തിയെന്നും അവർ പറഞ്ഞിരിക്കും. വെബ്‌സൈറ്റിൽ നിങ്ങൾ അശ്‌ളീല ദൃശ്യങ്ങൾ തിരഞ്ഞു എന്ന് പറഞ്ഞും തട്ടിപ്പ് നടത്താറുണ്ട്. ഈ സന്ദേശങ്ങൾ വരുന്നത് ഫോൺ കോൾ മുഖേനയോ ഇ-മെയിൽ വഴിയോ ആകാമെന്നുമാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കേസ് രജിസ്‌റ്റർ ചെയ്‌തതായി അറിയിക്കുന്ന തട്ടിപ്പുകാർ വിശ്വസിപ്പിക്കാനായി അന്വേഷണ ഏജൻസിയുടെ പേരിലുള്ള വ്യാജ തിരിച്ചറിയൽ കാർഡും കേസ് രജിസ്‌റ്റർ ചെയ്‌തതിന്റെ വ്യാജ രേഖകളും അയക്കും. അവർ നൽകിയ തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾ വെബ്‌സൈറ്റിൽ തിരഞ്ഞാൽ വ്യാജരേഖയിൽ പറയുന്ന പേരിൽ ഒരു ഓഫീസർ ഉണ്ടെന്ന് ബോധ്യമാകുന്നതോടെ തട്ടിപ്പിനിരയാകുന്നവർ പരിഭ്രാന്തരാകും.
ഫോണിൽ വീണ്ടും വിളിച്ചു ഭീഷണിപ്പെടുത്തുന്ന തട്ടിപ്പുകാർ സ്‌കൈപ്പ് വഴിയും മറ്റുമുള്ള വീഡിയോ കോളിൽ പങ്കെടുക്കാൻ നിർബന്ധിക്കും. മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചായിരിക്കും അവർ വീഡിയോ കോളിൽ പ്രത്യക്ഷപ്പെടുക. തട്ടിപ്പിനിരയാകുന്ന വ്യക്‌തി ചെയ്‌തത് ഗുരുതരമായ തെറ്റാണെന്നും അവർ പൂർണമായും തങ്ങളുടെ നിയന്ത്രണത്തിൽ ആണെന്നും വിർച്വൽ അറസ്‌റ്റ് ചെയ്‌തിരിക്കുകയാണെന്നും തട്ടിപ്പ് സംഘം പറയും.
ഇതിനിടെ അവർ സ്വകാര്യ വിവരങ്ങളും സാമ്പത്തിക സ്‌ഥിതിയുമൊക്കെ ചോദിച്ചു മനസിലാക്കും. സമ്പാദ്യം പരിശോധനയ്‌ക്കായി നൽകണമെന്നും നിയമപരമായി സമ്പാദിച്ചതാണോയെന്ന് പരിശോധിച്ച ശേഷം തുക തിരിച്ചുനൽകുമെന്ന് അറിയിക്കുകയാണ് അടുത്തഘട്ടം. പണം തിരികെ ലഭിക്കുമെന്ന വിശ്വാസത്തിൽ, അവർ നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് തട്ടിപ്പിനിരയാകുന്നവർ പണം ഓൺലൈനായി നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇത്തരം തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പലർക്കും നഷ്‌ടമായത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഫീസിൽ നിന്നെന്ന വ്യാജേന ഇത്തരത്തിൽ ലഭിച്ച ഫോൺ സംഭാഷണത്തോട് പ്രതികരിച്ച എറണാകുളം സ്വദേശിക്ക് 1.2 കോടി രൂപയാണ് നഷ്‌ടപ്പെട്ടത്. പണം നഷ്‌ടപ്പെട്ടാൽ ആദ്യമണിക്കൂറിൽ തന്നെ അക്കാര്യം 1930 എന്ന നമ്പറിൽ വിളിച്ചറിയിച്ചത് പണം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന് പോലീസ് അറിയിച്ചു.
Most Read| സംഘർഷം; ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്രാ വിലക്ക് ഏർപ്പെടുത്തി ഇന്ത്യ