വയനാട്: പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുന് വധശിക്ഷ. വയനാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2021ലാണ് വയനാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. നെല്ലിയമ്പത്തെ പത്‌മാലയത്തിൽ കേശവൻ (72). ഭാര്യ പത്‌മാവതി (68) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
മോഷണ ശ്രമത്തിനിടെയാണ് വൃദ്ധ ദമ്പതികളെ അർജുൻ കൊലപ്പെടുത്തിയത്. ഇതേ നാട്ടുകാരൻ തന്നെയാണ് അർജുൻ. 2021 ജൂണ്‍ 10ന് രാത്രി 8.30 ഓടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. താഴെ നെല്ലിയമ്പത്തെ പത്‌മാലയത്തിൽ കേശവനെയും ഭാര്യ പത്‌മാവതിയെയും മുഖംമൂടി ധരിച്ചെത്തിയ അർജുൻ കുത്തി പരിക്കേൽപ്പിക്കുക ആയിരുന്നു.
കേശവൻ സംഭവ സ്‌ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. ആശുപത്രിയിൽ വെച്ചാണ് പത്‌മാവതി മരിച്ചത്. കൊലപാതകം നടന്ന വീടിനരികിലെ ഏണിയില്‍ നിന്ന് വിരലടയാളവും കൃഷിയിടത്തിലെ കുളത്തില്‍ നിന്ന് രക്‌തക്കറയുള്ള തുണിയും ലഭിച്ചതാണ് പോലീസിന് പ്രതിയിലേക്ക് എത്താൻ സാധിച്ചത്. സംഭവത്തിന് പിന്നാലെ അർജുൻ ഒളിവിൽപ്പോവുകയായിരുന്നു.
ഇതിനിടെ കസ്‌റ്റഡിയിൽ വെച്ച് പ്രതി അർജുൻ എലിവിഷം കഴിച്ച് ആത്‍മഹത്യക്കും ശ്രമിച്ചിരുന്നു. കഴിഞ്ഞ ആഴ്‌ചയാണ് കേസിൽ അർജുൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. വധശിക്ഷയ്‌ക്ക് പുറമെ വീട്ടിൽ അതിക്രമിച്ച് കയറിയത് പത്ത് വർഷം തടവും ഒരുലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിച്ചതിന് ആറുവർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
Most Read| കൊച്ചുമിടുക്കി ഫെസ്‌ലിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്!