ന്യൂഡെൽഹി: രാജ്യത്ത് വ്യാജ സിം കാർഡുകൾക്കെതിരെ നടപടി കടുപ്പിച്ച് ടെലികോം മന്ത്രാലയം. വ്യാജ രേഖകൾ വഴി എടുത്ത സിം കാർഡുകൾ റദ്ദാക്കുമെന്നാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിലവിൽ, രാജ്യത്ത് കുറഞ്ഞത് 21 ലക്ഷം സിം കാർഡുകൾ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. സർവേ പ്രകാരമാണ് ഈ കണ്ടെത്തൽ.
ഇവ പരിശോധിക്കാൻ കമ്പനികൾക്ക് ടെലികോം മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ബിഎസ്എൻഎൽ, ഭാരതി എയർടെൽ, എംടിഎൻഎൽ, റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾക്ക് സംശയമുള്ള ഉപയോക്‌താക്കളുടെ പട്ടിക മന്ത്രാലയം കൈമാറിയിട്ടുണ്ട്. അടിയന്തിരമായി ഇവരുടെ രേഖകൾ വീണ്ടും പരിശോധിച്ച് വ്യാജമെന്ന് കണ്ടെത്തുന്ന കണക്ഷനുകൾ റദ്ദാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
വ്യാജ രേഖകൾ ഉപയോഗിച്ച് വ്യാപകമായി സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ടെലികോം മന്ത്രാലയത്തിന്റെ നടപടി. നിർമിത ബുദ്ധി ഉപയോഗിച്ച് 114 കോടി കണക്ഷനുകൾ പരിശോധിച്ചതിൽ നിന്നാണ് 21 ലക്ഷം സിം കാർഡുകളുടെ രേഖകൾ വ്യാജമാണെന്ന് മന്ത്രാലയം കണ്ടെത്തിയത്.
ഈ നമ്പറുകൾ വിവിധ ക്രിമിനൽ പ്രവർത്തനങ്ങൾക്കോ ഓൺലൈൻ തട്ടിപ്പുകൾക്കോ ഉപയോഗിക്കുകയാണെന്നാണ് അധികൃതർ സംശയിക്കുന്നത്. ഒരാൾക്ക് ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്ന ഒമ്പത് സിം കാർഡുകൾ എന്ന പരിധി മറികടന്ന് പല കമ്പനികളും കണക്ഷൻ നൽകിയിട്ടുണ്ടെന്നും മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.
Most Read| ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വിജ്‌ഞാപനം പുറത്തിറക്കി