ന്യൂഡെൽഹി: യുപിയിലെ അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്‌ബറേലിയിൽ പ്രിയങ്ക ഗാന്ധിയും കളത്തിലിറങ്ങുമോയെന്ന് ഇന്നറിയാം. കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി നിർണായക യോഗം ഇന്ന് ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് റിപ്പോർട്. രാഹുലും പ്രിയങ്കയും മൽസരിക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെ ശക്‌തമായ ആവശ്യമെന്ന് നേതാക്കൾ പറയുന്നു.
പ്രിയങ്ക ഗാന്ധി ഇതുവരെ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. രാഹുലിന്റെ വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അമേഠിയുടെ കാര്യത്തിൽ ഇനി തീരുമാനം വൈകില്ലെന്നാണ് വിവരം. അമേഠിയിൽ നിന്ന് മേയ് ആദ്യം രാഹുൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുമെന്ന് മണ്ഡലത്തിലെ ചില പ്രാദേശിക നേതാക്കൾ അവകാശപ്പെടുന്നുണ്ട്. മേയ് 20നാണ് തിരഞ്ഞെടുപ്പ്.
ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത സീറ്റായ അമേഠിയിൽ രാഹുൽ തന്നെ മൽസരിക്കണമെന്ന് യുപി പിസിസി മുന്നേ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത്തവണ രാഹുൽ മൽസരിച്ചില്ലെങ്കിൽ മണ്ഡലം എന്നന്നേക്കുമായി കോൺഗ്രസിന് നഷ്‌ടമാകുമെന്നാണ് നേതാക്കളുടെ വാദം. 2004 മുതൽ അമേഠിയിൽ ജയിച്ചുവന്ന രാഹുൽ 2019ൽ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയോട് തോറ്റിരുന്നു. സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതോടെയാണ് റായ്‌ബറേലിയിൽ പ്രിയങ്ക മൽസരിക്കണമെന്ന ആവശ്യം ഉയർന്നത്.
Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്