കോഴിക്കോട്: ഇനിയുള്ള സായംസന്ധ്യകൾ കൂടുതൽ ഉല്ലാസമാക്കാൻ വീണ്ടും പുതിയൊരു ചുവടുവെപ്പിലേക്ക് കടക്കുകയാണ് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്‌ഥിതിചെയ്യുന്ന മാനാഞ്ചിറ സ്‌ക്വയർ. കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്ക് ആകാനാണ് മാനാഞ്ചിറ ഒരുങ്ങുന്നത്. എളമരം കരീം എംപി അനുവദിച്ച 35.89 ലക്ഷം രൂപ ചിലവഴിച്ചാണ് മാനാഞ്ചിറയിൽ സൗജന്യ വൈഫൈ സൗകര്യം ഒരുക്കുന്നത്.
ശനിയാഴ്‌ച വൈകിട്ട് നടക്കുന്ന ഔദ്യോഗിക ഉൽഘാടനത്തിന് ശേഷം സൗജന്യ വൈഫൈ എല്ലാവർക്കും ലഭ്യമായിത്തുടങ്ങും. 24 മണിക്കൂറും വൈഫൈ ലഭ്യമായിരിക്കും. മാനാഞ്ചിറ സ്‌ക്വയർ, ലൈബ്രറി, മിഠായിത്തെരുവ് തുടങ്ങിയ സ്‌ഥലങ്ങളിലാണ് വൈഫൈ ലഭിക്കുക. ഒരാൾക്ക് ഒരു ദിവസം ഒരു ജിബി വരെ ഉപയോഗിക്കാം. മൊബൈൽ, ലാപ്ടോപ്പ്, ടാബ് എന്നിവയിലെല്ലാം നെറ്റ് ലഭിക്കും.
എളമരം കരീം എംപി ഉൾപ്പെടുന്ന ടെലിഫോൺ ഉപദേശക കമ്മിറ്റിയാണ് മാനാഞ്ചിറയിൽ സൗജന്യ വൈഫൈ ഒരുക്കുന്നതിന് ആലോചിച്ചത്. ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് എംപി സമ്മതിക്കുകയായിരുന്നു. നിരവധിപ്പേർ വൈകുന്നേരങ്ങളിൽ സമയം ചിലവഴിക്കാനും മറ്റും എത്തുന്ന ജില്ലയിലെ പ്രധാന ഇടമാണ് മാനാഞ്ചിറ. ഇവിടെ സൗജന്യ വൈഫൈ സേവനം ഒരുക്കുന്നത് വലിയ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്