തിരുവനന്തപുരം: ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട ഇപി ജയരാജൻ വിഷയം സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. തിങ്കളാഴ്‌ച ചേരുന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ വിഷയം കടന്നുവരും. വോട്ടെടുപ്പ് ദിവസം സിപിഎമ്മിനേയും ഇടതുമുന്നണിയെയും പിടിച്ചുകുലുക്കുന്ന നിലയിലേക്കാണ് വിവാദം ഉയർന്നത്.
ഇപി ജയരാജൻ ബിജെപിയുമായി ചർച്ച നടത്തിയെന്ന വെളിപ്പെടുത്തൽ തിരഞ്ഞെടുപ്പ് ദിവസം സിപിഎമ്മിനെ വൻ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ നടപടി വേണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ഉയർന്നതായാണ് വിവരം. ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം രാവിലെ തുറന്ന് സമ്മതിച്ച എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ നടപടി രാഷ്‌ട്രീയ സ്‌ഫോടനങ്ങൾക്കാണ് വഴിതെളിച്ചത്.
പാർട്ടിയിൽ തന്നെക്കാൾ ജൂനിയറായ എംവി ഗോവിന്ദൻ സിപിഎം സംസ്‌ഥാന സെക്രട്ടറിയായ ശേഷം ഇപി ജയരാജൻ പലതവണ നേതൃത്വവുമായി പിണങ്ങിയിരുന്നു. എങ്കിലും നേതാക്കളാരും പരസ്യമായി പ്രതികരിച്ചിരുന്നില്ല. ഇപി ജയരാജൻ വിവിധ ഘട്ടങ്ങളിൽ വിവാദങ്ങളിൽ അകപ്പെട്ടപ്പോഴൊന്നും പാർട്ടി പ്രതികരിച്ചിരുന്നില്ല. എന്നാൽ, തിരഞ്ഞെടുപ്പ് ദിവസമാണെന്ന് പോലും കണക്കിലെടുക്കാതെ മുഖ്യമന്ത്രിയും എംവി ഗോവിന്ദനും ഇന്നലെ പ്രതികരിച്ചു.
എല്ലാം ഇപിയുടെ ഭാഗത്ത് നിന്നുള്ള വിനയാണെന്ന തരത്തിൽ ഇരുവരും പ്രതികരിച്ചതോടെ എൽഡിഎഫ് കൺവീനറെന്ന നിലയിൽ ജയരാജന് തുടരാനാകുമോയെന്ന ചോദ്യം ഉയരുകയുണ്ടായി. ഒപ്പം, ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരുമോയെന്ന ആശങ്കയും സിപിഎമ്മിനുണ്ട്.
എന്നാൽ, ബിജെപി പ്രവേശനം സംബന്ധിച്ച വിവാദം കോൺഗ്രസ്- ബിജെപി തിരക്കഥയാണെന്നാണ് ഇപി ജയരാജന്റെ വാദം. ഇതിന് ദല്ലാൾ നന്ദകുമാറിനെ കൂടെ കൂട്ടുകയും ചെയ്‌തു. പല വിഷയങ്ങളിലും വിവാദം പ്രതീക്ഷിച്ചവർ നിരാശരായെന്നും ഗൂഢാലോചനയാണ് നടന്നതെന്നും ഇപി ജയരാജൻ ആരോപിക്കുന്നു.
ബിജെപിയിൽ ചേരാനിരുന്നത് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തന്നെയെന്ന് ശോഭ സുരേന്ദ്രൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. തെളിവുകളും ശോഭ പുറത്തുവിട്ടിരുന്നു. ജയരാജൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു. എന്നാൽ, പാർട്ടി ക്വട്ടേഷൻ ഭയന്നാണ് ഇപി ജയരാജൻ പിൻമാറിയതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ