ന്യൂഡെൽഹി: ആം ആദ്‌മി പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ച മൂന്ന് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു. രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. പാർട്ടി ആസ്‌ഥാനത്ത് വലിയ ആഘോഷമൊരുക്കിയാണ് ബിജെപി ഇവരെ സ്വീകരിച്ചത്.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂവരെയും മധുരം നൽകിയാണ് വരവേറ്റത്. എഎപി വിടുന്നുവെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് അകമാണ് ഛദ്ദയടക്കമുള്ളവർ ബിജെപി ആസ്‌ഥാനത്തെത്തി അംഗത്വം സ്വീകരിച്ചത്. ആംആദ്‌മി പാർട്ടിയെ ഞെട്ടിക്കുന്നതായിരുന്നു മുതിർന്ന നേതാവായ രാഘവ് ഛദ്ദയുടെ അപ്രതീക്ഷിത നീക്കം.
ഛദ്ദക്കൊപ്പം പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സന്ദീപ് പഥക്, രാജ്യസഭാ ഉപനേതാവ് അശോക് മിത്തൽ എന്നിവരുടെ പടിയിറക്കം എഎപിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. രാജ്യസഭയിലെ ആംആദ്‌മി പാർട്ടിയുടെ മൂന്നിൽ രണ്ട് അംഗങ്ങളും തങ്ങൾക്കൊപ്പം ഉണ്ടെന്നും ഭരണഘടനാപരമായ വ്യവസ്‌ഥകൾ പാലിച്ച് ബിജെപിയിൽ ലയിക്കുകയാണെന്നും രാഘവ് ഛദ്ദ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
”എന്റെ ചോരയും നീരും നൽകി വളർത്തിയ, 15 വർഷത്തെ എന്റെ യൗവനം സമർപ്പിച്ച ആംആദ്‌മി പാർട്ടി ഇപ്പോൾ അതിന്റെ തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും പൂർണമായി വ്യതിചലിച്ചിരിക്കുകയാണ്. പാർട്ടി ഇപ്പോൾ രാജ്യത്തിന് വേണ്ടിയല്ല, മറിച്ച് വ്യക്‌തിഗത നേട്ടങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്.
ഞാൻ ശരിയായ പാർട്ടിയിലല്ല എന്ന് കഴിഞ്ഞ കുറച്ചു കാലമായി എനിക്ക് തോന്നുന്നുണ്ടായിരുന്നു. അതിനാൽ എഎപിയിൽ നിന്ന് അകന്ന് ജനങ്ങളിലേക്ക് ഇറങ്ങാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. അഴിമതിക്കെതിരെ പോരാടുമെന്ന വാഗ്‌ദാനവുമായി അധികാരത്തിൽ വന്ന പാർട്ടി ഇപ്പോൾ സത്യസന്ധമായ രാഷ്‌ട്രീയത്തിൽ നിന്ന് വ്യതിചലിച്ചിരിക്കുന്നു. എഎപിയിലെ ശരിയായ വ്യക്‌തിയാണ് താനെന്ന് ഇപ്പോൾ തിരിച്ചറിയുന്നു”- രാഘവ് ഛദ്ദ പറഞ്ഞു.
ഹർഭജൻ സിങ്, രാജേന്ദ്ര ഗുപ്‌ത, സ്വാതി മലിവാൾ എന്നിവരുൾപ്പെടെ ഏഴ് എഎപി എംപിമാർ ഉടൻ ബിജെപിയിൽ ചേരുമെന്നും രാഘവ് ഛദ്ദ കൂട്ടിച്ചേർത്തു. ഈമാസം ആദ്യമാണ് രാഘവ് ഛദ്ദയെ രാജ്യസഭാ ഉപനേതാവ് സ്‌ഥാനത്ത് നിന്ന് മാറ്റിയത്. പാർട്ടിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നായിരുന്നു നടപടി. രാഘവ് ഛദ്ദയെ മാറ്റി പദവി നൽകിയത് അശോക് മിത്തലിനായിരുന്നു. അതേസമയം, ബിജെപിയിൽ എത്തിയ രാഘവ് ഛദ്ദ കേന്ദ്രമന്ത്രി ആയേക്കുമെന്നാണ് സൂചന.
Most Read| അമീബിക് മസ്‌തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത, ജാഗ്രത വേണം; ആരോഗ്യമന്ത്രി






































