മുംബൈ: ട്രംപിന് ഒരു സാംസ്കാരിക ശുദ്ധീകരണം ആവശ്യമാണെന്ന് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ സയീദ് റെസ മൊസയേബ് മോട്ലാഗ്. ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ എന്ന് വിശേഷിപ്പിച്ച് ട്രംപ് നടത്തിയ പരാമർശത്തിന് എതിരെയാണ് രൂക്ഷമായ വിമർശനവുമായി സയീദ് റെസ രംഗത്തെത്തിയത്.
‘ഒരിക്കൽ ഇന്ത്യയിൽ വന്നു നോക്കൂ, എന്നിട്ട് സംസാരിക്കൂ’ എന്ന് ട്രംപിനോട് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയുടെ സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ പൈതൃകം വ്യക്തമാക്കുന്ന ഒരു വീഡിയോയും അദ്ദേഹം എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയും ചൈനയും നരകക്കുഴികളാണെന്നും ഇരു രാജ്യങ്ങളിലുമുള്ളവർ യുഎസ് തീരത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചിടാനായി വരുന്നവരുമാണെന്ന അധിക്ഷേപ പരാമർശം ട്രംപ് സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ചിരുന്നു. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിൾ സാവേജിന്റെ പോഡ്കാസ്റ്റും സംഭാഷണത്തിന്റെ പകർപ്പുമാണ് ട്രംപ് പങ്കുവെച്ചിരുന്നത്.
എന്നാൽ, വിമർശനം ഉയർന്നതോടെ മണിക്കൂറുകൾക്കകം പോസ്റ്റ് തിരുത്തി. സംഭവം ഇന്ത്യൻ മാദ്ധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് ‘ഇന്ത്യ എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാൾ നയിക്കുന്ന മഹത്തായ രാജ്യമാണ്’ എന്ന് ട്രംപ് പറഞ്ഞതായി ഇന്ത്യയിലെ യുഎസ് എംബസി അറിയിച്ചു. ട്രംപിന്റെ പരാമർശം അനുചിതമാണെന്നും വസ്തുതകൾ മനസിലാക്കാതെയുള്ള പ്രതികരണമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.
”ഗർഭത്തിന്റെ ഒമ്പതാം മാസം നമ്മുടെ തീരത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചിടാനായി അവർ വരും. എന്നിട്ട് ഇന്ത്യയിൽ നിന്നോ ചൈനയിൽ നിന്നോ അല്ലെങ്കിൽ മറ്റേതങ്കിലും നരകക്കുഴികളിൽ നിന്നോ മുഴുവൻ കുടുംബത്തെയും ഇങ്ങോട്ട് കൊണ്ടുവരും. കുടിയേറ്റത്തെ അനുകൂലിക്കുന്ന അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ യുഎസിനെ കുപ്പത്തൊട്ടിയാക്കുകയാണ്. ഇങ്ങനെ പോയാൽ യുഎസ് ഇന്ത്യയുടെയും ചൈനയുടെയും കോളനിയായി മാറും. തൊഴിൽ സാധ്യതകളും ഇവർ അട്ടിമറിക്കുകയാണ്”- തുടങ്ങിയവയായിരുന്നു ട്രംപ് പങ്കുവെച്ച പോസ്റ്റിലെ പരാമർശങ്ങൾ.
Most Read| വെടിക്കെട്ടും ആന എഴുന്നള്ളിപ്പും നമുക്ക് വേണോ?








































