കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എംകെ റാമിന് അറസ്‌റ്റിലായതിന് പിന്നാലെ ജാമ്യം ലഭിച്ചതിൽ ക്രൈം ബ്രാഞ്ചിന് വീഴ്‌ച സംഭവിച്ചെന്ന് ആരോപണം.
അറസ്‌റ്റ് രേഖപ്പെടുത്തുന്നതിൽ അടിസ്‌ഥാനപരമായ കാര്യങ്ങൾ പോലും ചെയ്യാതിരുന്നത് ക്രൈം ബ്രാഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്‌ചയാണെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് റിപ്പോർട് തേടി. ക്രൈം ബ്രാഞ്ച് മേധാവിയോട് വിശദീകരണം തേടിയ ശേഷം ഡിജിപി റിപ്പോർട് നൽകും. പുതിയ അന്വേഷണ സംഘത്തെ നിയമിക്കാനും തീരുമാനിച്ചു.
റാമിനെ ഇന്നലെ കുടകിൽ വെച്ച് അറസ്‌റ്റ് ചെയ്‌തെങ്കിലും കോടതി വിട്ടയച്ചിരുന്നു. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പ്രതിയുടെ അറസ്‌റ്റെന്ന് ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി പ്രിൻസിപ്പൽ സെൻഷൻസ് കോടതി രാത്രി 7.30ന് ഇയാളെ വിട്ടയച്ചത്. തുടർന്ന് നാടകീയ രംഗങ്ങൾ കോടതി പരിസരത്ത് അരങ്ങേറി. റാമിനെ കോടതി വളപ്പിൽ നിന്നുതന്നെ ക്രൈം ബ്രാഞ്ച് ബലമായി കസ്‌റ്റഡിയിൽ എടുത്ത് വണ്ടിയിൽ കയറ്റിക്കൊണ്ടുപോയി.
ഇതോടെ ഭാര്യയും ബന്ധുക്കളും ബഹളമുണ്ടാക്കി. പിന്നാലെ റാമിന്റെ ബന്ധുവിനെയും വാഹനത്തിൽ കയറ്റി കൊണ്ടുപോയെങ്കിലും തിരികെ കോടതി പരിസരത്ത് തന്നെ ഇറക്കിവിട്ടു. എന്നാൽ, റാമിനെ പിടികൂടിയില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നൽകുകയാണ് ചെയ്‌തതെന്നുമാണ് ഡിവൈഎസ്‌പി പറഞ്ഞത്. ഇതിനിടെ, റാമിനെ ക്രൈം ബ്രാഞ്ച് വിട്ടയച്ചിരുന്നു.
തുടക്കം മുതൽ റാമിനെ അറസ്‌റ്റ് ചെയ്യുന്നതിൽ പോലീസ് വീഴ്‌ച വരുത്തിയെന്ന ആരോപണം ഉയർന്നിരുന്നു. സംഭവം നടന്ന് മൂന്നുമാസത്തിന് ശേഷമാണ് ഇയാളെ പിടികൂടിയത്. ഹൈക്കോടതിയിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നിട്ടും കോടതിയിൽ കീഴടങ്ങാൻ വരുന്നതിനിടെയാണ് ക്രൈം ബ്രാഞ്ച് സംഘം റാമിനെ പിടിച്ചത്.
അതേസമയം, നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം എസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘമാണ് ഇനി അന്വേഷിക്കുക. ഐജി അജിതാ ബീഗത്തിന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. നിലവിലുള്ള അന്വേഷണ സംഘത്തിലെ മുഴുവൻ പേരെയും ഒഴിവാക്കിയാണ് പുതിയ സംഘത്തെ ആഭ്യന്തര വകുപ്പ് നിയോഗിച്ചിരിക്കുന്നത്.
Most Read| ഡെങ്കിപ്പനി പ്രതിരോധത്തിൽ ഇന്ത്യക്ക് സുപ്രധാന നേട്ടം; വാക്‌സിന് അനുമതി


































