ടെഹ്‌റാൻ: ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെ റോക്കറ്റാക്രമണം നടത്തി ഹിസ്ബുല്ല. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇസ്രയേലിലെ സൈനിക ആസ്‌ഥാനത്തിന് നേരെ ഹിസ്ബുല്ല ആക്രമണം നടത്തിയത്. ഇറാൻ പിന്തുണയോടെ ലെബനൻ ആസ്‌ഥാനമായാണ് ഹിസ്ബുല്ല പ്രവർത്തിക്കുന്നത്.
ഇസ്രയേൽ സൈനിക കേന്ദ്രത്തിന് നേരെ നിരവധി മിസൈലുകൾ തൊടുത്തുവെന്ന് ഹിസ്ബുല്ല അറിയിച്ചു. തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ ഇസ്രയേൽ കടന്നുകയറ്റം നടത്തിയതിന് തിരിച്ചടിയായാണ് ഹിസ്ബുല്ലയുടെ ആക്രമണമെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്. അതേസമയം, ലെബനനിൽ നിന്ന് 35ഓളം റോക്കറ്റുകൾ തൊടുത്തുവെന്നും ആക്രമണത്തിൽ ആളപായമൊന്നും ഇല്ലെന്നും ഇസ്രയേൽ പ്രതികരിച്ചു.
ശക്‌തമായ തിരിച്ചടി നൽകിയെന്നും ഇസ്രയേൽ സൈന്യം വ്യക്‌തമാക്കി. ആക്രമണങ്ങളിൽ ഇതുവരെ ലെബനനിൽ 376 പേരും ഇസ്രയേലിൽ പത്ത് സൈനികരും എട്ടു പൗരൻമാരും കൊല്ലപ്പെട്ടു. സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഇറാനിയൻ സൈനിക ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്.
ഇസ്രയേൽ വ്യോമാക്രമണത്തിൽ രണ്ട് ഇറാനിയൻ ജനറൽമാർ ഉൾപ്പടെ ഏഴ് ഉദ്യോഗസ്‌ഥരാണ് കൊല്ലപ്പെട്ടത്. ഇതിന് ശക്‌തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്‌തമാക്കുകയും ആക്രമണം നടത്തുകയും ചെയ്‌തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ലെബനനിൽ നിന്ന് ഹിസ്ബുല്ല ഇസ്രയേലിനെ ലക്ഷ്യം വെച്ച് നീക്കം നടത്തുന്നത്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്