ന്യൂഡെൽഹി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ പൂർണമായും വിവിപാറ്റ് സ്ളിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി തള്ളി. പേപ്പർ ബാലറ്റുകൾ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ഇന്ന് നടക്കുന്നതിനിടെയാണ് നിർണായക കേസിൽ കോടതി വിധി പറഞ്ഞത്.
അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഉൾപ്പെടെയുള്ളവരാണ് ഹരജി നൽകിയിരുന്നത്. ഹരജികളിൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും സുപ്രീം കോടതി സാങ്കേതിക വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ജഡ്‌ജിമാരായ സഞ്‌ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് രണ്ടു വ്യത്യസ്‌ത വിധികൾ പറഞ്ഞത്.
മുഴുവൻ വിവിപാറ്റ് സ്ളിപ്പുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന് കോടതി പറഞ്ഞു. ഒരു സംവിധാനത്തെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്താനാകില്ല. ജനാധിപത്യമെന്നത് എല്ലാവരെയും ഐക്യത്തിലും വിശ്വാസത്തിലും നിലനിർത്താനുള്ളതാണ്. വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും സംസ്‌കാരം നിലനിർത്താൻ ജനാധിപത്യത്തിന്റെ ശബ്‌ദം കരുത്തുറ്റതാക്കി മാറ്റണം. വ്യക്‌തമായ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് കോടതി ഹരജികളിൽ തീരുമാനം എടുത്തതെന്നും ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന പറഞ്ഞു.
ആരോപണങ്ങളിലൂടെ അനാവശ്യ ചർച്ചകൾക്ക് വഴിയൊരുക്കരുതെന്ന് പറഞ്ഞ കോടതി, ഹർജിക്കാർ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കാൻ ചില നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചു. ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്റെ മെമ്മറിയും സീരിയൽ നമ്പറും സ്‌ഥാനാർഥികളുടെ അപേക്ഷ പരിഗണിച്ചു വിദഗ്‌ധർക്ക് പരിശോധിക്കാം. തിരഞ്ഞെടുപ്പ് ഫലം വന്നു ഏഴ് ദിവസത്തിനുള്ളിൽ ഇതിനുള്ള അപേക്ഷ നൽകണം. പരിശോധനാ ചിലവിനുള്ള തുകയും കെട്ടിവെക്കണം. ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ ഈ തുക മടക്കി നൽകും.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും