ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്ക് നീക്കിയതിൽ ക്ഷമാപണവുമായി മെറ്റ. സാങ്കേതിക തകരാർ മൂലമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റയുടെ വിശദീകരണം.
എന്നാൽ, സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. മെറ്റയുടെ വിശദീകരണവും വീഡിയോ നീക്കം ചെയ്യാനുണ്ടായ സാഹചര്യങ്ങളും സർക്കാർ വിശദമായി പരിശോധിച്ച് വരികയാണ്. സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകാനായി മെറ്റ, ഇൻസ്‌റ്റഗ്രാം ഉന്നത മേധാവിമാരെ വിവരസാങ്കേതിക മന്ത്രാലയം വിളിച്ചുവരുത്തുകയും ചെയ്‌തിരുന്നു. പിന്നാലെയാണ് ക്ഷമാപണം.
”പ്രധാനമന്ത്രിയുടെ വീഡിയോ പിഴവുകൊണ്ട് നീക്കം ചെയ്യപ്പെട്ടതാണ്. പിന്നീട് പുനഃസ്‌ഥാപിച്ചു”- മെറ്റ വക്‌താവ് പ്രസ്‌താവനയിൽ വ്യക്‌തമാക്കി. ജൂലൈ 23ന് അർധരാത്രി പ്രധാനമന്ത്രി അപ്‌ലോഡ് ചെയ്‌ത വീഡിയോ നീക്കം ചെയ്യുകയും പിന്നീട് പുനഃസ്‌ഥാപിക്കുകയും ചെയ്‌ത നടപടിയാണ് വിവാദമായത്.
സിജെപി സംഘടിപ്പിച്ച വിദ്യാർഥി പ്രതിഷേധത്തിനിടെ രാജ്യത്തെ യുവതലമുറയോട് പ്രധാനമന്ത്രി നടത്തിയ സന്ദേശമായിരുന്നു വീഡിയോയുടെ ഉള്ളടക്കം. പരീക്ഷാ പേപ്പർ ചോർച്ച തടയാൻ സർക്കാർ കൂടുതൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഫാസ്‌റ്റ് ട്രാക്ക് കോടതികൾ സ്‌ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നുമായിരുന്നു മോദി പറഞ്ഞിരുന്നത്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം


































