തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് വീണ്ടും കത്തയച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതാണെന്നും മന്ത്രിസഭാ ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടാണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്.
രണ്ടുദിവസം മുൻപ് കത്ത് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ സ്ഥിരീകരിക്കുകയും ചെയ്തു. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കണം. എന്നാലേ തുടർനടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുകയുള്ളൂവെന്ന് കേന്ദ്രം കത്തിൽ ചൂണ്ടിക്കാട്ടിയതായി ഷംസുദ്ദീൻ പറഞ്ഞു. കത്തിൽ എന്ത് മറുപടി നൽകണമെന്നത് യുഡിഎഫ് നേതൃത്വവും മുഖ്യമന്ത്രി അടക്കമുള്ളവരും ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് ശേഷം പിഎം ശ്രീയുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ രണ്ടാമത്തെ കത്താണിത്. പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്നാണ് കഴിഞ്ഞദിവസം ചേർന്ന കോൺഗ്രസ് നേതൃയോഗത്തിൽ ആവശ്യമുയർന്നത്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജണ്ട സംസ്ഥാനങ്ങളിൽ നടപ്പാക്കാനുള്ള പരോക്ഷ ശ്രമമാണിതെന്ന് മാത്യു കുഴൽനാടൻ, പിഎം നിയാസ്, എഎ ഷുക്കൂർ തുടങ്ങിയവർ ചൂണ്ടിക്കാട്ടി.
പാഠ്യപദ്ധതിയിൽ ഇടപെടരുതെന്നും സ്കൂളുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിന് വേണമെന്നുമുള്ള ആവശ്യം അംഗീകരിച്ചാൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോകാമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നാണ് സൂചന. കേന്ദ്രത്തിൽ നിന്ന് ഫണ്ട് ഉറപ്പാക്കണമെങ്കിൽ പദ്ധതി നടപ്പാക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ചിട്ടുള്ളത്.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം




































