തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ഇഡി റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. വീണയും ഭർത്താവ് മുഹമ്മദ് റിയാസും ചേർന്ന് 25 കോടിയിലേറെ രൂപയുടെ ഹവാല ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ദുബായിലേക്ക് പണം കടത്തിയതിന്റെ തെളിവുകളും ഇഡി കണ്ടെത്തിയിട്ടുണ്ട്.
റെഡ് ബുക്ക് തെളിവായി അവതരിപ്പിച്ചാണ് ഇഡി സംസ്‌ഥാന പോലീസ് മേധാവിക്ക് റിപ്പോർട് നൽകിയത്. വീണയുടെ താമസ സ്‌ഥലത്ത് നടത്തിയ റെയ്‌ഡിൽ ലഭിച്ച ചുവന്ന ഡയറിയാണ് നിർണായക തെളിവായത്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളും അനുബന്ധ തെളിവുകളായി കൂട്ടിച്ചേർത്താണ് പോലീസ് മേധാവിക്ക് റിപ്പോർട് നൽകിയത്.
ഇവിടുന്ന് കൈമാറുന്ന രൂപ ദുബായിൽ അവിടുത്തെ കറൻസിയായ ലഭ്യമാക്കുന്ന ഹവാല ഇടപാടാണ് നടന്നത്. റിയാസിന്റെ സുഹൃത്തുക്കൾ വഴി നടത്തിയ പണമിടപാടുകളെ കുറിച്ചുള്ള വിവരങ്ങളും ഡയറിയിൽ ഉണ്ടായിരുന്നു. ഇതെല്ലാം വീണ സമ്മതിച്ചെന്ന വെളിപ്പെടുത്തലും റിപ്പോർട്ടിലുണ്ട്. ഇടപാടുമായി ബന്ധപ്പെട്ടവരുടെ ഫോണുകൾ പരിശോധിച്ചപ്പോൾ തെളിവ് ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഈ രേഖകളുടെ അടിസ്‌ഥാനത്തിലുള്ള ചോദ്യങ്ങൾക്ക് മുമ്പിലാണ് വീണയിപ്പോൾ. വീണ ഒപ്പിട്ട മൊഴിയുടെ പകർപ്പും റിപ്പോർട്ടിനൊപ്പമുണ്ട്. ഈ പണം എവിടെനിന്ന് വന്നു, എങ്ങോട്ട് പോയി, ആരൊക്കെ കൂട്ടുനിന്നു, ഇതിനായി സ്വീകരിച്ച നിയമവിരുദ്ധ നടപടികൾ തുടങ്ങിയ കാര്യങ്ങളാണ് സംസ്‌ഥാന പോലീസ് അന്വേഷിച്ച് കണ്ടത്തേണ്ടത്. സിഎംആർഎൽ പണമിടപാട് കേസിനേക്കാൾ ഗൗരവമുള്ള കുറ്റകൃത്യമാണ് ഇതിലൂടെ പുറത്തുവരുന്നത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































