
ന്യൂഡെൽഹി: ഡെൽഹിയിൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ കൂടുതൽ പേർ അറസ്റ്റിൽ. കെട്ടിട ഉടമ ഹരിറാം ഗുപ്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ ഊർമിളയെയും മകനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
കെട്ടിടത്തിന്റെ രജിസ്ട്രേഷൻ രേഖകളെല്ലാം ഭാര്യയുടെ പേരിലും, കെട്ടിടത്തിന്റെ വൈദ്യുതി കണക്ഷൻ മകന്റെ പേരിലും ആയതിനാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. കെട്ടിട ഉടമയായ ഹരിറാം ഗുപ്തയെ നേരത്തെ രാജസ്ഥാനിലെ ബീവാടിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
പ്രായമുള്ള വ്യക്തിയായതിനാൽ ആവശ്യമായ ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ഇയാളെ ഡെൽഹിയിലേക്ക് കൊണ്ടുവരുന്നതെന്നും നാളെ കോടതിയിൽ ഹാജരാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. ഡിവിഷണൽ കമ്മീഷണർ, എക്സിക്യൂട്ടീവ് എൻജിനിയർ, സൂപ്പർ എൻജിനിയർ, അസി. എൻജിനിയർ, ജൂനിയർ എൻജിനിയർ എന്നിവരുൾപ്പെടുന്ന ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഡെൽഹി സർവകലാശാല സൗത്ത് ക്യാമ്പസ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സത്യനികേതനിലെ അഞ്ചുനില കെട്ടിടം തകർന്നുവീണത്. ആൺകുട്ടികൾക്കായുള്ള ‘ഹോസ്റ്റൽ ഡെയ്സ്’ എന്ന പിജിയാണ് തകർന്നുവീണത്. 50 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ ബേസ്മെന്റിൽ പണി നടക്കുന്നതിനിടെയാണ് അപകടം. ഏഴ് വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്.
Most Read| പിഎം ശ്രീ പദ്ധതി; കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ച നടത്താൻ കേരളം


































